
ജിദ്ദ: കൊറോണ(കോവിഡ്-19) വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ഉംറ തീർഥാടനം താൽക്കാലികമായി നിർത്തിവെച്ചു. സൗദിയിലെ പൗരന്മാരോടും വിദേശികളോടും ഉംറ താൽക്കാലികമായി നിർത്തിവെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി. നേരത്തെ കൊറോണ വൈറസ് പടർന്ന രാജ്യങ്ങളിൽ നിന്നുള്ളവരോട് ഉംറ നിർത്തിവെക്കാൻ നിർദേശം നൽകിയിരുന്നു.
കോവിഡ്-19 ലോകവ്യാപകമായി പടരുന്നതിനാൽ അതിനെ തടയുന്നതിനും പ്രതിരോധിച്ച് ഉന്മൂലനം ചെയ്യുന്നതിനുമുള്ള ആഗോളശ്രമങ്ങളെയും ലോകാരോഗ്യ സംഘടന അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളുടെ താൽപര്യങ്ങളെയും മാനിച്ചുകൊണ്ടുമാണ് സൗദിയിലെ പൗരന്മാർക്കും വിദേശികൾക്കും കൂടി ഉംറ താൽകാലികമായി തിർത്തിവെച്ചിട്ടുള്ളത് എന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
കോവിഡ്-19 ലോകവ്യാപന റിപ്പോർട്ട് ജാഗ്രതയോടെയാണ് സൗദി നോക്കികാണുന്നത്. സൗദി അറേബ്യ വൈറസിനെ പ്രതിരോധിക്കുവാനും രാജ്യത്തേക്ക് വ്യാപിക്കാതിരിക്കുവാനുമുള്ള നീക്കങ്ങളാണ് നടത്തുന്നത്. അതിനാലാണ് കൊറോണ വൈറസ് പടർന്ന രാജ്യങ്ങളിൽ നിന്നുള്ളവരെ ഉംറയിൽ പങ്കെടുക്കുന്നതിനും മദീനയിലേക്ക് പോകുന്നതിനും വിലക്കിക്കൊണ്ടുള്ള തീരുമാനമെടുത്തത്. മക്ക- മദീനയിലേക്ക് തീർത്ഥാടകരായി ലക്ഷകണക്കിന് ആളുകൾ എത്തുന്നു. ഇവരുടെ ആരോഗ്യകാര്യത്തിൽ ജാഗ്രത പാലിക്കുന്നതിനാണ് സൗദി ഇത്തരം തീരുമാനം കൈകൊണ്ടത് എന്നും മന്ത്രാലയം അറിയിച്ചു.
പുറത്തുനിന്നും സൗദിയിലേക്ക് വരുന്നവരെ കർശനമായ ആരോഗ്യപരിശോധനക്കും, നിരീക്ഷണങ്ങൾക്കും വിധേയമാക്കുന്നുണ്ട്. താൽകാലികമായി രാജ്യത്തേക്കുള്ള ടൂറിസ്റ്റ് വിസകൾ നിർത്തിവെക്കുന്നതായും സൗദി അറിയിച്ചിട്ടുണ്ട്. ജി.സി.സി. രാജ്യങ്ങളിലുള്ളവർക്ക് പാസ്പോർട്ടിന് പകരം ഐ.ഡി കാർഡ് ഉപയോഗിച്ചുള്ള സഞ്ചാരവും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
