
കുണിയ (കാസറഗോഡ്): കാസറഗോഡ് കുണിയയിൽ സമസ്ത നൂറാം വാർഷിക സമ്മേളന നഗരിയിൽ ഗ്ലോബല്‍ എക്സ്പോയ്ക്ക് തുടക്കമായി. സന്ദർശകർക്ക് വേണ്ടി ഒരുക്കിയ വിജ്ഞാനത്തിൻ്റെയും കൗതുകത്തിൻ്റെയും എക്സ്പോ സമ്മേളന നഗരിയിൽ എത്തുന്നവർക്ക് പുത്തൻ അനുഭവം സമ്മാനിക്കും. സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച എക്സ്പോ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച്ച വൈകിട്ട് നടന്ന ഉദ്‌ഘാടന ചടങ്ങിൽ നിരവധി ആളുകൾ പങ്കടുത്തു.
ഇതിഹാസോജ്വലമായ നൂറുവര്‍ഷത്തെ പൈതൃകമാണ് സമസ്തയ്ക്കുള്ളതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. സമാനതകളില്ലാത്ത നൂറുവര്‍ഷമാണ് സമസ്തയുടെ ചരിത്രം.
കേരളത്തില്‍ മാത്രമല്ല, ലോകത്തുള്ള ഇസ് ലാമിക രാജ്യങ്ങളിൽ നിന്നും മറ്റു രാജ്യങ്ങളിലുള്ളവരും സമസ്തയെ ഉറ്റുനോക്കുകയാണ്. സമഭാവനയോടെ പ്രവര്‍ത്തിച്ച ചരിത്രമാണ് സമസ്തയ്ക്കുള്ളതെന്നും നിലപാടുള്ള നേതൃത്വമാണ് സമസ്തയുടേ കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്ത കേന്ദ്ര മുശാവറ അംഗം ബംബ്രാണ അബ്ദുല്‍ഖാദര്‍ ഖാസിമി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. ഷഫീഖ് റഹ്‌മാനി വഴിപ്പാറ എകസ്‌പോ തീം അവതരിപ്പിച്ചു. പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ അബ്ദുസലാം ദാരിമി ആലംപാടി, ഉസ്മാന്‍ ഫൈസി തോടാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, സമസ്ത സമ്മേളന കോര്‍ഡിനേറ്റര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, തുടങ്ങി നിരവധിപേർ സംസാരിച്ചു. ഗ്ലോബല്‍ എക്സ്പോ കാണാനുള്ള ആദ്യ രണ്ട് ദിവസത്തെ അവസരം സ്ത്രീകൾക്കാണ്. ജനുവരി 31 ശനിയാഴ്ച്ച, ഫെബ്രുവരി 01 ഞായറാഴ്ച്ച സ്ത്രീകൾക്കാണ് പ്രവേശനം. തുടർന്നുള്ള ദിവസങ്ങളിൽ ഫെബ്രുവരി 8 മഹാ സമ്മേളനം വരെ പുരുഷന്മാർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
