
മഞ്ചേശ്വരം / കാസർകോട്: ഉള്ളാള്‍ സോമേശ്വരം ബീച്ചില്‍ മഞ്ചേശ്വരം സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച സംഭവം നാടിനെ ദു:ഖത്തിലാഴ്ത്തി. മഞ്ചേശ്വരം കുഞ്ചത്തൂര്‍ മജല്‍ സ്വദേശി ജയേന്ദ്രയുടെ മകന്‍ യുവരാജ് (18), മഞ്ചേശ്വരം അടുക്ക സ്വദേശി ശേഖരൻ്റെ മകന്‍ യഷ്വിത്ത് (18) എന്നിവരാണ് മരിച്ചത്.
സോമേശ്വര പരിജ്ഞാനന്‍ പ്രീ- യൂണിവേഴ്‌സിറ്റി കോളേജിലെ കൊമേഴ്‌സ് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളായ ഇരുവരും ശനിയാഴ്‌ച ക്ലാസ് കഴിഞ്ഞ് നാല് സഹപാഠികള്‍ക്കൊപ്പം സോമനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

വൈകിട്ട് മൂന്ന് മണിയോടെ ബീച്ചിലേക്ക് പോകുകയുമായിരുന്നു. യുവരാജും യഷ്വിത്തും പാറക്കെട്ടുകള്‍ക്ക് ഇടയിലൂടെ ഇറങ്ങിയപ്പോള്‍ തിരമാലയില്‍ അകപെട്ട് കടലിലേക്ക് വീണു.
സഹപാഠികള്‍ സമീപത്തെ ഷെഡില്‍ നിന്ന് ട്യൂബ് ഉപയോഗിച്ച് ഇരുവരെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിദ്യാര്‍ത്ഥികള്‍ നിലവിളിച്ചതിനെ തുടര്‍ന്നെത്തിയ പ്രദേശവാസികള്‍ രാത്രി വൈകും വരെ തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്തിയിരുന്നില്ല.
ഞായറാഴ്‌ച രാവിലെയാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വിദ്യാര്‍ത്ഥികളുടെ അപകട മരണം നാടിനെ ദു:ഖത്തിലാഴ്ത്തി.
