
മണ്ഡല- മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ധര്‍മ ശാസ്താ ക്ഷേത്ര നടതുറന്നു. ശരണമന്ത്ര മുഖരിതമായ അന്തരീക്ഷത്തില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിയിച്ചു.
തുടര്‍ന്ന് മേൽശാന്തി ശ്രീകോവിലിൽ നിന്നുള്ള ദീപത്തില്‍ നിന്ന് തിരുമുറ്റത്തെ ആഴിയിലേക്കും അഗ്നി പകര്‍ന്നു. നിയുക്ത ശബരിമല- മാളികപ്പുറം മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങും വ്യാഴാഴ്‌ച നടന്നു.
നിയുക്ത ശബരിമല മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരി, നിയുക്ത മാളികപ്പുറം മേൽശാന്തി പി.ജി മുരളി നമ്പൂതിരി എന്നിവരാകും വൃശ്ചികം ഒന്നിന് ക്ഷേത്ര നടതുറക്കുക.

തുടർന്നുള്ള ദിവസങ്ങളിൽ പുലർച്ചെ നാലിന് നട തുറക്കുകയും ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കുകയും ചെയ്യും. വൈകിട്ട് നാലിന് വീണ്ടും നട തുറന്നശേഷം രാത്രി 11ന് അടയ്ക്കും.
തീർഥാടകരെ വരവേൽക്കാൻ പമ്പയിലും സന്നിധാനത്തും എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചാണ് പ്രവർത്തനം. തീർഥാടകർക്ക് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
സുരക്ഷയ്ക്കായി പൊലീസ് സന്നിധാനത്തും പമ്പയിലും സജ്ജമാണ്. ഡിസംബർ 27നാണ് മണ്ഡലമാസ പൂജ നടക്കുക. അന്ന് രാത്രി 10 മണിയ്‌ക്ക് നട തുറക്കും. ശേഷം ജനുവരി 15നാണ് മകരവിളക്ക്. ജനുവരി 20വരെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും.
