
ബദിയടുക്ക / കാസർകോട്: കാറ്റിലും മഴയിലും ഓട് പാകിയ വീട് തകര്‍ന്നപ്പോൾ വീട്ടുകാര്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ചെങ്കള നാരമ്പാടി പുളിത്തടിയിലെ പരമേശ്വര നായ്കിൻ്റെ വീടാണ് വ്യാഴാഴ്‌ച്ച പുലര്‍ച്ചെ നാല് മണിയോടെ തകര്‍ന്നത്. മേല്‍ക്കൂര തകരുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

പരമേശ്വരൻ്റെ ഭാര്യ കലാവതി, മക്കളായ ചരണ്‍, രക്ഷിത് എന്നിവരാണ് വീട്ടിനകത്ത് ഉണ്ടായിരുന്നത്. കാലപ്പഴക്കം ചെന്ന വീട് പുതുക്കി പണിയുന്നതിനുള്ള ധനസഹായത്തിന് പല തവണ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്നാണ് പരമേശ്വരൻ്റെ പരാതി. അന്തിയുറങ്ങുന്ന വീട് തകര്‍ന്നതോടെ മേല്‍ക്കൂരയെങ്കിലും നന്നാക്കുന്നതിന് സഹായം തേടുകയാണ് നിര്‍ധന കുടുംബം.
