
പി.എസ്.ജി സൂപ്പര്‍ താരം നെയ്‌മര്‍ ജൂനിയര്‍ സൗദി ക്ലബ്ബ് അല്‍ ഹിലാലുമായി കരാറിലെത്തി. അൽ-ഹിലാലിൻ്റെ ട്രാൻസ്‌ഫർ തുക പി.എസ്.ജി അംഗീകരിച്ചതോടെയാണ് ക്ലബ് മാറ്റം യാഥാർത്ഥ്യമായത്. 816 കോടി രൂപയാണ് ട്രാൻസ്‌ഫർ തുകയായി അൽ- ഹിലാൽ പി.എസ്.ജിക്ക് നൽകുക. രണ്ട് വർഷത്തേക്കാണ് കരാർ.
243 മില്യണ്‍ ഡോളറായിരുന്നു പി.എസ്.ജിയിലേക്ക് എത്തിയ ട്രാൻസ്‌ഫർ തുക. മികച്ച പ്രകടനമാണ് പി.എസ്.ജി ജഴ്‌സിയിൽ നെയ്‌മർ കാഴ്‌ച വെച്ചിരുന്നത്. 173 മത്സരങ്ങളില്‍ നിന്ന് 118 ഗോളുകളാണ് താരം പി.എസ്.ജിക്ക് വേണ്ടി നേടിയത്.
ഫ്രഞ്ച് ക്ലബ്ബുമായി 2025 വരെ കരാര്‍ ബാക്കിയുള്ളപ്പോഴാണ് നെയ്‌മർ സൗദിയിലേക്ക് എത്തുന്നത്. നെയ്‌മർ പി.എസ്.ജി

വിടാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ താരത്തിൻ്റെ ട്രാൻസ്‌ഫർ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ചെല്‍സിയും അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബുകളും സൂപ്പര്‍ താരത്തിനായി രംഗത്തുണ്ടായിരുന്നു.
പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് തിരികെ പോകാനാണ് നെയ്‌മർ ആഗ്രഹിക്കുന്നെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ബാഴ്‌സയുടെ പദ്ധതിയില്‍ നെയ്‌മറില്ലെന്ന് പരിശീലകന്‍ സാവി വ്യക്തമാക്കുകയായിരുന്നു.
പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വരവോടു കൂടിയാണ് സൗദി ക്ലബ്ബുകളിലേക്ക് താരങ്ങള്‍ എത്തിത്തുടങ്ങിയത്. ജനുവരിയില്‍ ആണ് റൊണാള്‍ഡോയെ റെക്കോര്‍ഡ് തുകയ്ക്ക് സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസര്‍ സ്വന്തമാക്കിയത്.
പിന്നീട് കരീം ബെന്‍സെമ, സാദിയോ മാനെ, എന്‍ഗോളോ കാൻ്റെ, റിയാദ് മെഹ്റസ് തുടങ്ങിയ വമ്പന്‍ താരങ്ങളുള്‍പ്പടെ സൗദി ക്ലബ്ബുകളിലേക്ക് എത്തിയിരുന്നു.
