
കോട്ടയം: നായ വളർത്തൽ കേന്ദ്രത്തിന്‍റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ കേസിലെ പ്രതി റോബിൻ പിടിയിലായി. തമിഴ്‌നാട്ടിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയുമായി പൊലീസ് സംഘം കോട്ടയത്തേക്ക് വന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് പരിശോധനക്ക് എത്തിയ പൊലീസ് സംഘത്തിന് നേരെ നായകളെ അഴിച്ചുവിട്ട ശേഷം പ്രതി ഓടി രക്ഷപ്പെട്ടത്. റോബിന്‍റെ കുമാരനെല്ലൂരിലെ നായവളർത്തൽ കേന്ദ്രത്തിൽ നിന്ന് 17.89 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.
റോബിനെതിരെ പലതവണ എക്സൈസിന് പരാതി ലഭിച്ചിട്ടുണ്ട്. എന്നാൽ പരിശോധനക്ക് എത്തുമ്പോഴെല്ലാം നായയെ അഴിച്ചുവിട്ടശേഷം രക്ഷപെടുകയായിരുന്നു ഇയാൾ ചെയ്‌തിരുന്നത്. ഇതേത്തുടർന്നാണ് കുമാരനെല്ലൂർ എസ്എച്ച്ഒയുടെയും ലഹരിവിരുദ്ധ സ്ക്വാഡിന്‍റെയും നേതൃത്വത്തിലുള്ള സംയുക്ത സംഘം പരിശോധനയ്ക്ക് എത്തിയത്.

റോബിനെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കോടതിയിൽ നിന്ന് സെർച്ച് വാറണ്ടുമായി പൊലീസ് സംഘം എത്തിയത്. എന്നാൽ പതിവുപോലെ നായകളെ അഴിച്ചുവിട്ടശേഷം റോബിൻ ഓടി രക്ഷപെടുകയായിരുന്നു.
കാക്കി വസ്ത്രം ധരിച്ചവരെ കണ്ടാൽ ആക്രമിക്കാനുള്ള പരിശീലനം നായകൾക്ക് നൽകിയിരുന്നതായാണ് വിവരം. നായകളെ കീഴടക്കിയ ശേഷമാണ് പൊലീസിന് അകത്തേക്ക് കയറാനായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
റോബിൻ നടത്തിയിരുന്ന നായ പരിശീലന കേന്ദ്രത്തിൽ മറ്റു പലരുടെയും നായകളുണ്ടായിരുന്നു. പൊലീസ് എത്തുമ്പോൾ ഇവിടെ 13 നായകളാണ് ഉണ്ടായിരുന്നത്. മുമ്പ് ബി.എസ്.എഫിലെ നായ പരിശീലകനായ ഉദ്യോഗസ്ഥന് കീഴിൽ നിന്നാണ് റോബിൻ നായകളെ പരിശീലിപ്പിക്കുന്നതിൽ പ്രാവീണ്യം നേടിയത്. റോബിന്‍റെ ലഹരി ഇടപാടുകൾ മനസിലാക്കിയ ബിഎസ്എഫ് ഉദ്യോഗസ്ഥൻ ഇയാളെ പറഞ്ഞു വിടുകയായിരുന്നു.
