
കുമ്പള / കാസർകോട്: പ്രവാസി മലയാളിയുടെ വീട്ടില്‍ നിന്ന് കാറും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. പണവും നഷ്ടപ്പെട്ടു. കൊടിയമ്മ ചൂരിത്തടുക്കയിലെ അബൂബക്കറിൻ്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കവര്‍ച്ചാ സംഘം അകത്ത് കയറിയ ലക്ഷണങ്ങള്‍ കണ്ടെത്താനിയില്ല. പകല്‍ സമയത്ത് വീട്ടില്‍ ഒളിഞ്ഞുകയറി രണ്ടാംനിലയിലെ ഉപയോഗിക്കാത്ത മുറിയില്‍ കവര്‍ച്ചാ സംഘം തങ്ങി രാത്രിയോടെ കവര്‍ച്ച നടത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്.
താഴത്തെ നിലയിലെ മൂന്ന് അലമാരകളും മുകളിലത്തെ നിലയിലെ രണ്ട് അലമാരകളും കുത്തി തുറന്ന് വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്.

താഴത്തെ നിലയിലെ കിടപ്പ് മുറിയില്‍ ഉണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് അലമാര തുറന്ന് 10 പവന്‍ സ്വര്‍ണാഭരണങ്ങളും 17,000 രൂപയും രണ്ടാംനിലയിലെ അലമാരയിലുണ്ടായിരുന്ന 8,000 രൂപയുമാണ് കവര്‍ന്നത്.
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന, ജമീലയുടെ ഉടമസ്ഥതയിലുള്ള കെ.എല്‍ 14 ആര്‍ 4570 സ്വിഫ്റ്റ് കാറുമായാണ് കവര്‍ച്ചാ സംഘം മുങ്ങിയത്. വീടിന് സമീപം ഒരു പര്‍ദ കണ്ടെത്തിയിട്ടുണ്ട്. പുലര്‍ച്ചെ രണ്ടേ മുക്കാലോടെ അലമാര തുറക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് കവര്‍ച്ചാ സംഘം രക്ഷപെട്ടത്.
