
ബംഗളൂരു: ഹാസനിലെ മുന്‍ എം.പി പ്രജ്ജ്വല്‍ രേവണ്ണയ്ക്ക് പിന്നാലെ ലൈംഗിക അതിക്രമക്കേസില്‍ കുരുങ്ങി സഹോദരനും. പ്രജ്ജ്വലിൻ്റെ സഹോദരനും ജെ.ഡി.എസ് നേതാവുമായ സൂരജ് രേവണ്ണക്കെതിരെ ആണ് യുവാവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തത്. സൂരജിൻ്റെ ഫാം ഹൗസില്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് പരാതിക്കാരൻ്റെ ആരോപണം.
ജൂണ്‍ 16നാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. തന്നെ ഫാം ഹൗസിലേക്ക് ക്ഷണിച്ച സൂരജ് രേവണ്ണ ബലമായി ചുംബിക്കുകയും ഉപദ്രവിക്കുകയും ആയിരുന്നുവെന്ന് പരാതിക്കാരന്‍ ആരോപിച്ചു.

സഹകരിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് സൂരജ് ഭീഷണിപ്പെടുത്തിയതായും യുവാവിൻ്റെ പരാതിയില്‍ പറയുന്നു. ലൈംഗികമായി പീഡിപ്പിക്കുകയും തുടര്‍ന്ന് ജില്ലയില്‍ രാഷ്ട്രീയമായി വളരാന്‍ തന്നെ സഹായിക്കാമെന്ന് വാഗ്‌ദാനം നല്‍കുകയും ചെയ്‌തതായി യുവാവ് വെളിപ്പെടുത്തി.
തനിക്കെതിരേയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്നാണ് സൂരജ് രേവണ്ണയുടെ പ്രതികരണം. വ്യാജ പീഡന ആരോപണങ്ങള്‍ ഉന്നയിച്ച് രണ്ടുപേര്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി സൂരജ് രേവണ്ണയും പൊലീസില്‍ പരാതി നല്‍കിയിരുന്നു.
