പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പി.എഫ്‌.ഐ ആസൂത്രണം ചെയ്തു; അറസ്റ്റിലായ മലയാളിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ

  • Post category:Kerala / national / news
  • Reading time:1 min read
You are currently viewing പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പി.എഫ്‌.ഐ ആസൂത്രണം ചെയ്തു; അറസ്റ്റിലായ മലയാളിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ

ന്യൂഡല്‍ഹി / കൊച്ചി: ബിഹാറില്‍ വച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്‌.ഐ) ആസൂത്രണം ചെയ്തുവെന്ന് എന്‍ഫോഴ്‌മെണ്ട് ഡയറക്ടറേറ്റ് (ഇ.ഡി) റിപ്പോര്‍ട്ട്. ഹവാല ഇടപാടിലൂടെ പോപ്പുലര്‍ ഫ്രണ്ട് 120 കോടി രൂപ സമാഹരിച്ചു. കേരളത്തില്‍ നിന്ന് അറസ്റ്റിലായ കണ്ണൂര്‍ സ്വദേശി ഷെഫീക്ക് പായത്തിൻ്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കുന്നത്.

ജൂലായ് 12ന് ബിഹാറിലെ പട്‌നയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രിയെ ആക്രമിക്കാനാണ് പോപ്പുലര്‍ ഫ്രണ്ടിൻ്റെ ഭാഗത്തുനിന്നും നീക്കമുണ്ടായത്. ഇതിനായി പരിശീലന പരിപാടികളും പോപ്പുലര്‍ ഫ്രണ്ട് നടത്തിയിരുന്നു. ഭീകര പ്രവര്‍ത്തനങ്ങള്‍, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കലാപമുണ്ടാക്കല്‍ എന്നിവയ്ക്ക് വേണ്ടിയാണ് ഹവാല മാര്‍ഗത്തിലൂടെ പണം സമാഹരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദേശത്തുനിന്നും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എന്‍.ആര്‍.ഐ അക്കൗണ്ട് വഴി നാട്ടിലേക്ക് അയക്കുന്ന പണം സംഘടനാ നേതാക്കള്‍ക്ക് ലഭിച്ചിരുന്നു. ഷെഫീഖ് പായത്ത് ഖത്തറില്‍ നിന്നും എന്‍.ആര്‍.ഐ അക്കൗണ്ട് വഴി അയച്ച പണത്തില്‍ 12 ലക്ഷം രൂപ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ റൗഫ് ഷെരീഫിനും 16 ലക്ഷം രൂപ റിഹാബ് ഇന്ത്യ ഫൗണ്ടേഷനും നല്‍കിയിട്ടുണ്ടെന്നും ഇ.ഡി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

‘ഓപറേഷന്‍ ഒക്‌ടോപസ്’ എന്ന പേരിട്ട നീക്കമാണ് കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേന്ദ്ര ഏജന്‍സികള്‍ നടത്തിയത്. അതേസമയം, വെള്ളിയാഴ്‌ച നടന്ന ഹര്‍ത്താലിനിടെ പന്തളത്ത് ആക്രമണം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റിലായി. സനൂജ് എന്നയാളാണ് പിടിയിലായത്. മുമ്പ് ഒരു എ.ബി.വി.പി പ്രവര്‍ത്തകനെ വധിച്ച കേസില്‍ പ്രതിയാണിയാള്‍.

0Shares