
സ്റ്റുഡന്റ് പൊലീസ് യൂണിഫോമില്‍ മതപരമായ വസ്ത്രങ്ങള്‍ അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. എസ്.പി.സി യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവവശ്യപ്പെട്ട് വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിലാണ് സര്‍ക്കരിൻ്റെ പുതിയ ഉത്തരവ്.
പ്രസ്തുത പരാതിയുടെ അടിസ്ഥാനത്തില്‍ പുതിയ ഉത്തരവ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. മതപരമായ വസ്ത്രങ്ങള്‍ മതേതര നിലപാടുകള്‍ക്ക് തിരിച്ചടിയാകുമെന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. കോഴിക്കോട് കുറ്റ്യാടി ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സ്റ്റുഡന്റ് പൊലീസ് യൂണിഫോമില്‍ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

ഹിജാബും ഫുള്‍സ്ലീവുള്ള വസ്ത്രവും എസ്.പി.സി യൂണിഫോമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടായിരുന്നു വിദ്യാര്‍ത്ഥിയുടെ ഹർജി. ജസ്റ്റിസ് വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് ഈ ഹർജി നേരത്തെ തന്നെ തള്ളുകയും പരാതിക്കാരിയായ വിദ്യാര്‍ത്ഥിയോട് സര്‍ക്കാരിനെ സമീപിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
മതപരമായ വസ്ത്രങ്ങള്‍ സേനയുടെ യൂണിഫോമില്‍ ഉള്‍പ്പെടുത്തിയാല്‍ മേതതര നിലപാടുകള്‍ക്ക് തിരിച്ചടിയാകുമെന്നാണ് പുതിയ ഉത്തരവിലുള്ളത്. കോടതി നിര്‍ദേശപ്രകാരം പരാതിക്കാരിയായ വിദ്യാര്‍ത്ഥിയുടെയും രക്ഷിതാക്കളുടെയും എസ്.പി.സിക്ക് നേതൃത്വം നല്‍കുന്ന ഉന്നത ഉദ്യോഗസ്ഥരുടെയും വാദങ്ങള്‍ കേട്ട ശേഷമാണ് ആഭ്യന്തര സെക്രട്ടറി പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
