
കാസർകോട്: സുസ്ഥിര വികസനത്തിനാണ് സാമൂഹ്യ സുരക്ഷയും മതനിരപേക്ഷതയും ഉറപ്പുവരുത്തി വികസനത്തിനു ഗതിവേഗം പകര്‍ന്ന പിണറായി വിജയന്‍ സര്‍ക്കാരിനുള്ള ജനങ്ങളുടെ അംഗീകാരമാണ് എൻ്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ വിജയമെന്ന് എം.രാജഗോപാലന്‍ എം.എല്‍.എ. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിൻ്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ നടന്ന എൻ്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രദ്ധേയമായ വികസനമാണ് കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് ഈ വികസനത്തിലൂടെ മുന്നോട്ടുകൊണ്ടുപോകുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷയായി. ജില്ല കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത, ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന , കാഞ്ഞങ്ങാട് നഗരസഭ വൈസ്ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, എ.ഡി.എം എ.കെ. രമേന്ദ്രന്‍, കാഞ്ഞങ്ങാട് സബ്കളക്ടര്‍ ഡി. ആര്‍ മേഘശ്രീ, ബി.ആര്‍.ഡി.സി എം.ഡി ഷിജിത്ത് പറമ്പത്ത്, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. അഹമ്മദലി, ഫിനാന്‍സ് ഓഫിസര്‍ എന്‍. ശിവപ്രകാശന്‍ നായര്‍, ജില്ലാ വ്യവസായ കേന്ദ്രം ഡയറക്ടര്‍ കെ.സജിത്ത്കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. വി പുഷ്പ, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.വി. മായാകുമാരി, കൗണ്‍സിലര്‍ ഫൗസിയ ഷെരീഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മേളയുടെ പ്രചാരണത്തിൻ്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു. മേളയിലെ വിവിധ സ്റ്റാളുകളില്‍ നിന്ന് തിരഞ്ഞെടുത്ത സ്റ്റാളുകള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. മേളയുടെ ഉദ്ഘാടന സമ്മേളനത്തിൻ്റെ ഭാഗമായി നടത്തിയ ഘോഷയാത്രയില്‍ പ്ലോട്ടുകള്‍ അണിനിരത്തിയ ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് സമ്മാനം വിതരണം ചെയ്തു. പൊതുവിദ്യഭ്യാസ വകുപ്പ് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനവിതരണവും നടന്നു.
