
റീപ്പോ നിരക്ക് വീണ്ടും ഉയർത്തി റിസർവ് ബാങ്ക്. റീപ്പോ നിരക്ക് 0.25 ശതമാനം വർധിപ്പിച്ചതോടെ ആകെ 6.5 ശതമാനമായി. ഇതോടെ ബാങ്കുകൾ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ വീണ്ടും കൂടും. ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഒൻപത് മാസത്തിനിടെ ഇത് തുടർച്ചയായ ആറാം തവണയാണ് പലിശനിരക്ക് ഉയരുന്നത്. ഈ സാമ്പത്തിക വർഷം ഇതിനു മുൻപ് 5 തവണയാണ് റിസർവ് ബാങ്കിൻ്റെ പണ വായ്പാ നയ അവലോകന യോഗം ചേർന്നത്. അഞ്ച് തവണയും റീപ്പോ നിരക്ക് ഉയർത്തിയിരുന്നു. മൊത്തം 2.25 ശതമാനത്തിൻ്റെ വർധനവാണ് ഉണ്ടായത്.

2022 മേയ് മാസത്തിൽ 0.4 ശതമാനവും ജൂൺ, ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിൽ 0.50 ശതമാനവും ഡിസംബറിൽ 0.35 ശതമാനവുമാണ് കൂട്ടിയത്. ഇതിനു പിന്നാലെയാണ് ആറാം തവണയും നിരക്ക് വർധിപ്പിച്ചത്. വിലക്കയറ്റ ഭീഷണി അയഞ്ഞു തുടങ്ങിയെങ്കിലും പലിശനിരക്കുകളിൽ 0.25% വർധനയ്ക്കു സാധ്യതയുണ്ടെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. റീപ്പോ നിരക്കിനു പകരം റിവേഴ്സ് റീപ്പോ നിരക്ക് കൂട്ടുമെന്നും വാദമുയർന്നിരുന്നു.
