
കാസർകോട്: കര്‍ണാടകയിലെ ഹുബ്ലിയിൽ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27ന് ഉണ്ടായ വാഹനാപകടത്തില്‍ മാതാപിതാക്കളെയും സഹോദരൻ്റെ രണ്ട് മക്കളെയും നഷ്ടപ്പെട്ടതിൻ്റെ തീരാവേദനയില്‍ കഴിയുന്നതിനിടെ തളങ്കര നുസ്രത്ത് നഗര്‍ സ്വദേശി റഷീദ് (40) മരണത്തിന് കീഴടങ്ങി. നുസ്രത്ത് നഗറില്‍ ത്വാഹ മസ്‌ജിദിന് സമീപത്തെ കെ.എ മുഹമ്മദ് കുഞ്ഞിയുടെയും ആയിഷയുടെയും മകനാണ് റഷീദ്.
ഹുബ്ലിയിലെ വാഹനാപകടത്തില്‍ മുഹമ്മദ് കുഞ്ഞിയും ആയിഷയും മകന്‍ സിയാദിൻ്റെ മക്കളായ മുഹമ്മദും പിഞ്ചുകുഞ്ഞ് ആയിഷയും മരണപ്പെട്ടിരുന്നു. റഷീദിൻ്റെ ചികിത്സാക്ക് കര്‍ണാടകയില്‍ പോയി മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.

മാതാപിതാക്കളുടെയും സഹോദരൻ്റെ മക്കളുടെയും മരണത്തില്‍ ദു:ഖിതനായി കഴിയുകയായിരുന്നു റഷീദ്. വര്‍ഷങ്ങളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു.
മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും നഷ്ടപ്പെട്ടതിൻ്റെ ഒന്നാംവര്‍ഷം പൂര്‍ത്തിയാവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് ദു:ഖത്തിലാഴ്ത്തി റഷീദിൻ്റെ വേര്‍പ്പാട്.
സജ്‌നയാണ് ഭാര്യ. ഫാത്തിമ, റഫ്‌ന മക്കളാണ്. ജുനൈദ്, സിയാദ്, മസൂദ്, ജാഫര്‍, സാദിഖ്, സുഹൈല്‍, മുസമ്മില്‍, ഇബ്രാഹിം, ഫസലു റഹ്‌മാന്‍, ഖദീജ, മറിയം ബീവി, നുസൈബ, ഉമ്മുകുല്‍സു, ബല്‍ക്കീസ്, പരേതനായ സൈനുല്‍ ആബിദ് സഹോദരങ്ങളാണ്.
