
കൊവിഡ് പിടിപെടുന്നവരിൽ അപൂർവ ഫംഗസ് ബാധിക്കുന്നതായി ഡോക്ടർമാർ. കൊവിഡ് രോഗികളിൽ ‘മ്യൂകോർമൈക്കോസിസ്’ (mucormycosis) എന്ന ബ്ലാക്ക് ഫംഗസ് ബാധ വ്യാപകമായി കണ്ടുവരുന്നതായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.ഇത് പകർച്ചവ്യാധിയല്ലെന്നും സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) വ്യക്തമാക്കുന്നു.

രോഗിയിൽ നിന്ന് മറ്റൊരാൾക്കോ മൃഗങ്ങളിൽ നിന്നോ രോഗബാധയുണ്ടാകില്ല. രോഗം നേരത്തേ കണ്ടെത്തുക എന്നത് വളരെ പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.അഹമ്മദാബാദിലെ ഒരു ആശുപത്രിയിലെ കൊവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് കണ്ടെത്തിയതായി എൻ.ഡി ടി.വി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ആറ് മ്യൂകോർമൈക്കോസിസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷം ഈ ഫംഗസ് അണുബാധയെ തുടർന്ന് നിരവധി പേർക്ക് കാഴ്ചശക്തി നഷ്ടപ്പെടുകയും മൂക്ക്, താടിയെല്ല് എന്നിവ നീക്കം ചെയ്യേണ്ട അവസ്ഥയിലേക്കും കാരണമായതായി ദില്ലിയിലെ സർ ഗംഗാ റാം ആശുപത്രിയിലെ സീനിയർ ഇഎൻടി സർജൻ ഡോ. മനീഷ് മുഞ്ജൽ പറഞ്ഞു.
വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്നവരിലാണ് ഈ ഫംഗസ് ബാധ പിടിപെടുന്നത്. പ്രമേഹരോഗികളിലാണ് ഈ ഫംഗസ് ബാധ ഏറ്റവും കൂടുതൽ അപകടകാരിയാകുന്നതെന്നും ഡോ. മനീഷ് മുഞ്ജൽ പറയുന്നു. മൂക്കടപ്പ്, കണ്ണുകളിലും കവിളുകളിലും വീക്കം, മൂക്കിനുള്ളിൽ ബ്ലാക്ക് ക്രസ്റ്റ് (ഫംഗസ് ബാധ) എന്നിവയാണ് മ്യൂകോർമൈക്കോസിസിന്‍റെ ലക്ഷണങ്ങൾ.
