
വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ആയൂർ അർക്കന്നൂർ കുന്നുംപുറത്ത് വീട്ടിൽ ഷിബു മൻസൂർ (21) ആണ് അറസ്റ്റിലായത്. ചെറിയ വെൽനല്ലൂരിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് യുവാവ് പിടിയിലായത്.
ഭർത്താവ് ഉപേക്ഷിച്ചു പോയ യുവതിയുമായി ബന്ധു കൂടിയായ പ്രതി അടുപ്പം സ്ഥാപിക്കുകയും വെഞ്ഞാറമൂട്ടിലെ രണ്ടു ലോഡ്ജുകളിൽ കൊണ്ടുവന്ന് പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

തുടർന്ന് യുവതി വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകുകയായിരുന്നു. സർക്കിൾ ഇൻസ്‌പെക്ടർ വിജയരാഘവന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബേക്കറി തൊഴിലാളിയായ യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്.
സ്ത്രീയുടെ വീട്ടുകാര്യങ്ങളിൽ സഹായിയായി ഷിബു പോകുമായിരുന്നു. പിന്നീട് സുഹൃത്തായി മാറി. ഈ ബന്ധം മുതലെടുത്ത് വെഞ്ഞാറമൂട്ടിലെ ലോഡ്ജിൽ കൊണ്ടു പോയി പീഡിപ്പിച്ചു. സ്ത്രീയുടെ നഗ്‌നചിത്രം പകർത്തി സുഹൃത്തുക്കൾക്ക് വാട്സ് ആപ് വഴി പ്രചരിപ്പിക്കുകയും ചെയ്തു.
