
കിൻഫ്രയിൽ പാർട്ടിക്കാർക്കും ബന്ധുക്കൾക്കും ഉന്നത തസ്തികകളിൽ നിയമനം നൽകിയതിന്‍റെ വിവരങ്ങൾ നിയമസഭയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടു. കിൻഫ്ര ജൂനിയർ മാനേജർ കോ-ഓർഡിനേഷൻ തസ്തികയിൽ ഷൊർണ്ണൂർ എം.എൽ.എ പി.കെ. ശശിയുടെ മകൻ രാഖിലിന് നിയമനം നൽകിയെന്നും ഈ തസ്തികയിലേക്ക് ആവശ്യമായ പ്രവൃത്തി പരിചയം അദ്ദേഹത്തിനില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അസിസ്റ്റ്ന്റ് മാനേജർ (കോ-ഓർഡിനേഷൻ) തസ്തികയിൽ മന്ത്രി ഇ.പി. ജയരാജന്‍റെ അടുപ്പക്കാരനും ആന്തൂർ മുനിസിപ്പാലിറ്റിയിലെ കൗൺസിലറുമായിരുന്ന എ. കണ്ണന്‍റെ മകൻ നിഖിലിനാണ് നിയമനം ലഭിച്ചത്. ഡി.വൈ.എഫ്.ഐ തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറിയായിരുന്നു നിഖിൽ. നിഖിലിനും വേണ്ടത്ര യോഗ്യതയില്ല. അസിസ്റ്റന്റ് മാനേജർ (ടെക്‌നിക്കൽ സർവ്വീസ്) തസ്തികയിൽ അപർണ്ണയെയാണ് നിയമിച്ചത്. ഇടതുപക്ഷക്കാരനും എ.കെ.ജി.സി.ടി മുൻ സംസ്ഥാന നേതാവുമായിരുന്ന പ്രൊഫ. വി. കാർത്തികേയൻനായരുടെ മകളാണ്.

ഡെപ്യൂട്ടി മാനേജർ (പഴ്‌സനൽ ആന്റ് അഡ്മിനിസ്‌ട്രേഷൻ) തസ്തികയിൽ യു.എസ്.രാഹുൽ എന്നയാൾക്കാണ് നിയമനം ലഭിച്ചത്. റിയാബിന്‍റെ ചെയർമാനും സി.പി.എമ്മുകാരനുമായ എൻ. ശശിധരൻ നായരുടെ മകളുടെ ഭർത്താവാണ് രാഹുൽ. പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ശശിധരൻ നായർ. ഈ തസ്തികയിലേക്ക് 2019 ലാണ് ആദ്യം നോട്ടിഫിക്കേഷൻ നൽകിയത്. അന്ന് രാഹുൽ അപേക്ഷിച്ചിരുന്നില്ല.അതുകാരണം അഭിമുഖം മരവിപ്പിച്ചു.
വീണ്ടും 2020 മേയ് മാസത്തിൽ അപേക്ഷ ക്ഷണിച്ചു. ആദ്യ നോട്ടിഫിക്കേഷൻനിൽ എച്ച്ആർഎമ്മിൽ മിനിമം 10 വർഷം അനുഭവപരിചയം എന്നാണ് നിഷ്‌കർഷിച്ചിരുന്നത്. പക്ഷേ, രാഹുലിന് ആ യോഗ്യത ഇല്ലാത്തതിനാൽ രണ്ടാമത്തെ നോട്ടിഫിക്കേഷനിൽ യോഗ്യത തിരുത്തി രാഹുലിനെ നിയമിക്കുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
