
നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിപ്പാട് മണ്ഡലത്തിൽ മത്സരിക്കില്ലെന്നുള്ള വാർത്ത തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രമേശ് ചെന്നിത്തല ഹരിപ്പാട് നിന്നും മത്സരിക്കില്ലെന്ന് ചില വാർത്തകൾ പ്രചരിച്ചതിനെത്തുടർന്നാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

‘1982 മുതൽ ഹരിപ്പാട് മണ്ഡലവുമായി ആഴത്തിലുള്ള ബന്ധമാണ്. ഞാൻ ചങ്ങനാശേരി, അരുവിക്കര, വട്ടിയൂർക്കാവ് എന്നിങ്ങനെ പലയിടത്തും മത്സരിക്കുമെന്ന് പ്രചാരണം നടത്തുന്നു. ഞാനിവിടെ മത്സരിച്ചപ്പോഴൊക്കെ എന്നെ ഹരിപ്പാട്ടെ ജനങ്ങൾ സഹായിച്ചിട്ടുണ്ട്. എനിക്കെന്‍റെ അമ്മയെപ്പോലെയാണ് ഹരിപ്പാട്. ഹരിപ്പാട് എന്നും എനിക്ക് അഭയം നൽകിയിട്ടുണ്ട്. ആ ജനങ്ങളിൽ എനിക്ക് പൂർണവിശ്വാസമുണ്ട്’- ചെന്നിത്തല പറഞ്ഞു.
ചെന്നിത്തല പഞ്ചായത്തിൽ യു.ഡി.എഫ് എൽ.ഡി.എഫിനെ പിന്തുണച്ചത് രാഷ്ട്രീയ തീരുമാനമാണ്. പട്ടികജാതി വനിതാ സംവരണം ആയിരുന്നു പ്രസിഡന്റ് സ്ഥാനം. യു.ഡി.എഫിൽ നിന്ന് പട്ടികജാതി വനിതകൾ ജയിക്കാത്ത സാഹചര്യത്തിലാണ് ബി.ജെ.പിയെ ഒഴിവാക്കാൻ എൽ.ഡി.എഫിനെ പിന്തുണച്ചതെന്നും അദ്ദേഹം വിശദമാക്കി.
