
സൂപ്പർ താരം രജനീകാന്ത് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിൻമാറി. ആരോഗ്യപ്രശ്‌നങ്ങൾ കാരണം രാഷ്ട്രീയ പ്രവേശനം ഒഴിവാക്കുന്നുവെന്നാണ് പ്രസ്താവനയിലൂടെ രജനി അറിയിച്ചിരിക്കുന്നത്. മൂന്ന് പേജുള്ള ട്വിറ്റർ സന്ദേശത്തിലൂടെയാണ് രജനീകാന്ത് ഇക്കാര്യം അറിയിച്ചത്. കടുത്ത രക്തസമ്മർദ്ദത്തെത്തുടർന്ന് ആരോഗ്യനില മോശമായ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

അണ്ണാത്തെ എന്ന ചിത്രത്തിന്‍റെ സെറ്റിൽ നിന്നാണ് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേത്തുടർന്നാണ് രാഷ്ട്രീയത്തിൽ നിന്നും പിന്മാറാനുള്ള തീരുമാനം. ആരോഗ്യപ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാൽ വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് രജനീകാന്ത് വ്യക്തമാക്കി.
രാഷ്ട്രീയത്തിലിറങ്ങാതെ തന്നെ ജനങ്ങളെ സേവിക്കും. തന്‍റെ ആരോഗ്യനില, ദൈവത്തിൽ നിന്ന് തനിക്കുള്ള മുന്നറിയിപ്പായി കാണുന്നു. കടുത്ത നിരാശയോടെ രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിന്മാറുന്നു – രജനീകാന്ത് പറഞ്ഞു. രജനീകാന്തിന്‍റെ പാർട്ടി പ്രഖ്യാപനം ഡിസംബർ 31 ന് നടക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
