
20 താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്തായതോടെ വിശദീകരണവുമായി രാജ്ഭവൻ. അനുവദിക്കപ്പെട്ടതിൽ നിന്ന് അധികമായി ഒരാളെ പോലും നിയമിച്ചിട്ടില്ലെന്നും അനുവദിച്ച തസ്തികയിലേക്കാണ് നിയമനത്തിന് ശുപാർശ ചെയ്തതെന്നും രാജ്ഭവൻ വ്യക്തമാക്കി.
കുടുംബശ്രീ വഴി നിയമിച്ച 20 പേരെയും ഫൊട്ടോഗ്രഫറെയും സ്ഥിരപ്പെടുത്താന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 2020ല്‍ മുഖ്യമന്ത്രിക്കയച്ച കത്താണ് പുറത്തുവന്നത്. ഗവര്‍ണര്‍ ആവശ്യപ്പെട്ടയാള്‍ക്ക് ഫൊട്ടോഗ്രഫറായി നിയമനം നല്‍കി. 23 വർഷമായി രാജ്ഭവനിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്ത ആളെ സ്ഥിരമാക്കാനാണ് ആവഷ്യപ്പെട്ടതെന്നാണ് രാജ്ഭവൻ നൽകുന്ന വിശദീകരണം.
ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫിന് പെന്‍ഷനില്ല. പെന്‍ഷന്‍ അനുവദിക്കണമെന്ന ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നും രാജ്ഭവന്‍ വിശദീകരിക്കുന്നു. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 2020 ഡിസംബറിലാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. അഞ്ച് വര്‍ഷത്തിൽ താഴെ സേവനപരിചയം ഉള്ള കുടുംബശ്രീ പ്രവര്‍ത്തകരെ സ്ഥിരപ്പെടുത്തണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. രാജ്ഭവനിലെ താൽക്കാലിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നും ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഗവര്‍ണറുടെ ആവശ്യം പരിഗണിച്ചുകൊണ്ട് ഫോട്ടോഗ്രാഫറെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയിരുന്നു. ഗവര്‍ണര്‍ പ്രത്യേക താൽപ്പര്യപ്രകാരം മുഖ്യമന്ത്രിക്ക് അയച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ എടുത്ത് പറയുന്നുമുണ്ട്.
