
രാജ്യത്തെ പ്രമുഖ സ്റ്റോറുകളിൽ നിന്ന് 18,000ലധികം കളിപ്പാട്ടങ്ങൾ പിടിച്ചെടുത്തായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് വെളിപ്പെടുത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടത്തിയ 44 റെയ്ഡുകളിലൂടെആണ് ഇത്രയും കളിപ്പാട്ടങ്ങൾ പിടിച്ചെടുത്തത്. അംബാനിയുടെ ഉടമസ്ഥതയിലുള്ള ഹാംലിസ്, ആർച്ചീസ് ഉൾപ്പടെയുള്ള പ്രമുഖ സ്റ്റോറുകളിലായിരുന്നു റെയിഡ്.
ബി. ഐ. എസ് ആവശ്യപ്പെടുന്ന ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാതെ കളിപ്പാട്ടങ്ങൾ വിൽക്കുന്ന കളിപ്പാട്ട വിൽപ്പനക്കാർക്കെതിരെയായിരുന്നു നടപടി ഉണ്ടായത്. ഷോപ്പുകളിൽ നടന്ന റെയിഡുകൾക്ക് പിന്നാലെ ആമസോൺ, ഫ്ളിപ്കാർട്ട്, സ്നാപ്ഡീൽ എന്നീ ഇകൊമേഴ്സ് സൈറ്റുകൾക്കും സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സി.സി.പി.എ) നോട്ടീസ് അയച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ട്.

2021 ജനുവരി ഒന്നു മുതൽ ബി.ഐ.എസ് വ്യക്തമാക്കിയ മാനദണ്ഡങ്ങൾക്ക് അനുസൃതമായി മാത്രമേ കളിപ്പാട്ടങ്ങൾ വിൽപ്പന നടത്താവൂ എന്ന് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. കളിപ്പാട്ട വിൽപനക്കാർക്കും നിർമ്മാതാക്കൾക്കും എതിരായ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് റെയിഡ് നടത്തിയതെന്ന് ബി.ഐ.എസ് ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി മാധ്യമങ്ങളോട് പറഞ്ഞു.
