
തിരുവനന്തപുരം: വയനാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധിക്ക് ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തുക്കള്‍. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിൽ ആണ് സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. 55,000 രൂപയാണ് രാഹുലിൻ്റെ കൈവശം ഉള്ളതെന്നും പത്രികയില്‍ പറയുന്നു.
രണ്ട് ബാങ്ക് അയങ് ഇന്ത്യൻ കമ്പനിയുടെ ഇക്വിറ്റി ഷെയർ ആയി 1,90,000 രൂപയും വിവിധ കമ്പനികളുടെ ഓഹരികളായി 4,33,60,519 രൂപയുമുണ്ട്. കൂടാതെ മ്യൂച്വല്‍ ഫണ്ടായി 3,81,33,572 രൂപയുണ്ട്. 61,52,426 രൂപയുടെ പോസ്റ്റല്‍ സേവിങ്സ്, ഇൻഷുറൻസ് പോളിസികള്‍, 15,21,740 രൂപക്ക് തുല്യമായ സ്വർണബോണ്ട്, 168.800 ഗ്രാമിൻ്റെ സ്വർണമടക്കം ആഭരണങ്ങള്‍ എന്നിവയും ഉണ്ട്. സ്വന്തമായി വാഹനമില്ല. അയോഗ്യത കേസടക്കം രാഹുലിനെതിരെയുള്ളത് 18 ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2019ല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍പതിനഞ്ചു കോടി 88 ലക്ഷം രൂപയാണ് സമ്പാദ്യം എന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞത്. വിവിധ ബാങ്കുകളിലായി 17.93 ലക്ഷത്തിൻ്റെ നിക്ഷേപമുണ്ട്. ഓഹരി, ബോണ്ട് തുടങ്ങിയവയിലുള്ള നിക്ഷേപം അഞ്ചു കോടിയില്‍ പരം രൂപയുടേതാണ്. പോസ്റ്റല്‍ നിക്ഷേപം, ഇൻഷുറൻസ് തുടങ്ങിയവയിലായി 40 ലക്ഷം രൂപയും മൂന്ന് ലക്ഷത്തോളം രൂപയുടെ സ്വർണവും ഉണ്ടെന്നുമായിരുന്നു സത്യവാങ്മൂലത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. വമ്പൻ റോഡ് ഷോയുമായാണ് രാഹുല്‍ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി കളക്‌ട്രേറ്റിലേക്ക് എത്തിയത്. പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍ അടക്കമുള്ള നേതാക്കള്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ ശേഷം മണ്ഡലത്തിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ വരവ് കൂടിയായിരുന്നു.
വയനാടിൻ്റെ എം.പി എന്നത് ഏറെ വലിയ ബഹുമതി ആയാണ് താൻ കാണുന്നതെന്നും വയനാടിനെ അലട്ടുന്ന വന്യമൃഗ ശല്യമടക്കമുള്ള പ്രശ്‌നങ്ങളില്‍ പരിഹാരം കാണാൻ ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും പത്രിക സമർപ്പിച്ച് രാഹുല്‍ വ്യക്തമാക്കി. അതേസമയം രാഹുല്‍ ഗാന്ധിയെ കൂടാതെ എല്‍.ഡി.എഫ് സ്ഥാനാർത്ഥി ആനി രാജയും വയനാട്ടില്‍ പത്രിക സമർപ്പിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഇത് വരെ അഞ്ച് സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ എട്ട് വരെയാണ്.
Courtesy:Rakhi Oneindia, source:oneindia.com
