
എം.പി സ്ഥാനത്തു നിന്നും അയോഗ്യനക്കിയതിനു ശേഷം മണ്ഡലത്തിലെ വോട്ടര്‍മാരെ കാണാനായി രാഹുല്‍ഗാന്ധി നാളെ കല്‍പ്പറ്റയിലെത്തും. രാഹുൽ ഗാന്ധിക്കോപ്പം സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയും നാളെ വയനാട്ടിലെത്തും.
ഇരുവർക്കും ഗംഭീര സ്വീകരണമൊരുക്കാനാണ് കെ. പി. സി. സിയുടെ തീരുമാനം. പതിനായിരകണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കുന്ന റോഡ്ഷോ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ കല്‍പ്പറ്റ എസ്. കെ. എം. ജെ ഹൈസ്‌ക്കൂള്‍ പരിസരത്ത് നിന്നാണ് ആരംഭിക്കുന്നത്.

സത്യമേവ ജയതേ എന്ന പേരില്‍ നടക്കുന്ന ഈ റോഡ്ഷോയിലേക്ക് രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും എത്തിച്ചേരും. റോഡ്ഷോയ്ക്ക് ശേഷം കല്‍പ്പറ്റ എം. പി ഓഫീസിന് മുന്‍വശത്തായി പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടക്കുന്ന സമ്മേളനത്തിൻ്റെ ഭാഗമായി സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തിലെ പ്രുമഖ സാംസ്‌ക്കാരികപ്രവര്‍ത്തകര്‍ പങ്കാളികളാവുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
