
ന്യൂഡല്‍ഹി: വിലക്കയറ്റം, തൊഴിലില്ലായ്‌മ എന്നിവയ്‌ക്കെതിരെ പാര്‍ലമെണ്ട് കവാടത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പൊലീസ് അറസ്റ്റുചെയ്തു. ബലംപ്രയോഗിച്ചാണ് അറസ്റ്റുചെയ്തത്. പ്രതിഷേധത്തില്‍ പങ്കെടുത്ത ശശി തരൂര്‍ അടക്കമുളള എം.പിമാരെയും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.
പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കിയിത്. വിജയ് ചൗക്കില്‍ പ്രതിഷേധം ആരംഭിക്കുമ്പോള്‍ തന്നെ എം.പിമാരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

സമാധാനപൂര്‍വം രാഷ്ട്രപതി ഭവനിലേക്ക് പോകാനാണ് ശ്രമിച്ചതെന്നും ഭയപ്പെടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു എ.ഐ.സി.സി ആസ്ഥാനത്ത് പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടന്ന പ്രിയങ്ക ഗാന്ധിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രതിഷേധത്തെ തടയാന്‍ പൊലീസ് കര്‍ശന നടപടികളാണ് സ്വീകരിച്ചത്. എ.ഐ.സി.സി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചതോടെ ആസ്ഥാനം ഡല്‍ഹി പൊലീസും കേന്ദ്ര സേനയും വളഞ്ഞിരുന്നു. ജന്തര്‍മന്തര്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹി പൊലീസ് പ്രതിഷേധം നടത്താന്‍ കോണ്‍ഗ്രസിന് അനുമതി നിഷേധിച്ചിരുന്നു. എ.ഐ.സി.സി ആസ്ഥാനത്ത് ഉണ്ടായിരുന്ന പ്രവര്‍ത്തകരില്‍ ചിലരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
