
അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു വീണ്ടും ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘മോദി’ പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ സൂറത്തിലെ ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍നിന്ന് അയോഗ്യനാക്കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് വന്‍പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് വീണ്ടും ചോദ്യശരങ്ങളുമായി രാഹുലിൻ്റെ ട്വീറ്റ്. ”എല്‍.ഐ.സിയുടെ മൂലധനം അദാനിക്ക്, എസ്ബി.ഐയുടെ മൂലധനം അദാനിക്ക്, ഇ.പി.എഫ്ഒ മൂലധനവും അദാനിക്ക്. ‘മൊദാനി’ പുറത്തുവന്ന ശേഷവും പൊതുജനങ്ങളുടെ റിട്ടയര്‍മെന്റ് പണം എന്തുകൊണ്ടാണ് അദാനിയുടെ കമ്പനികളില്‍തന്നെ നിക്ഷേപിക്കുന്നത്? പ്രധാനമന്ത്രീ, എന്തുകൊണ്ട് അന്വേഷണമില്ല, ഉത്തരങ്ങളില്ല? എന്തുകൊണ്ടാണ് ഇത്രയും ഭീതി”- രാഹുല്‍ ട്വീറ്റില്‍ ചോദിച്ചു.

അതേസമയം, രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം.പിമാര്‍ പാര്‍ലമെന്റില്‍ കറുത്ത വസ്ത്രവും കറുത്ത മാസ്‌കും അണിഞ്ഞാണ് എത്തിയത്. കറുത്ത വസ്ത്രം ധരിച്ചു വരാന്‍ പാര്‍ട്ടി എം.പിമാര്‍ക്കു കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു.
