
ചൈനയിൽ കോവിഡ് നിയന്ത്രണങ്ങൾക്കെതിരായ പ്രതിഷേധം കനക്കുന്നു. ഞായറാഴ്ച സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായ് ഉൾപ്പെടെയുള്ള കൂടുതൽ നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചു.ഉറുംചിയിൽ 10 പേർ കൊല്ലപ്പെട്ട തീപിടിത്തത്തിന് പിന്നാലെയാണ് പ്രക്ഷോഭം ശക്തമായത്. ഷി ജിൻപിങ് രാജിവെക്കണമെന്നും കമ്യൂണിസ്റ്റ് പാർട്ടി അധികാരമൊഴിയണമെന്നും മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം.
സീറോ കൊവിഡ് നയം നടപ്പാക്കുന്നതിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾക്കെതിരെ ചൈനയിൽ പ്രതിഷേധം ശക്തമാവുകയാണ്. ഷാങ്ഹായ് ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സോഷ്യൽ മീഡിയയിൽ മാധ്യമ പ്രവർത്തകർ പങ്കുവെച്ച ദൃശ്യങ്ങളിൽ ആയിരക്കണക്കിന് ആളുകൾ പ്രതിഷേധവുമായി അണിനിരക്കുന്നത് കാണാം.

കടുത്ത നിയന്ത്രണങ്ങൾക്കിടയിൽ ഷിംജിയാംഗ് മേഖലയിലെ ഉറുംചിയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഒത്തുചേർന്നവരും പ്രതിഷേധമുയർത്തി. ഷാങ്ഹായിലെ ഒത്തുചേരലിൽ കമ്യൂണിസ്റ്റ് പാർട്ടിക്കെതിരായ മുദ്രാവാക്യവുമുയർന്നതായി റിപ്പോർട്ടുണ്ട്. തങ്ങളെ പൊലീസ് മർദിച്ചതായി പ്രതിഷേധക്കാരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം 40,000 പുതിയ കോവിഡ് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
