
കൊച്ചി: കൊച്ചി മെട്രോയുടെ ഭാഗമായുള്ള പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍ വരെയുള്ള 1.7 കിലോമീറ്റര്‍ ദൂരത്തിലെ സര്‍വ്വീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്‌ച വൈകിട്ട് ആറ് മണിക്ക് സിയാല്‍ കണ്‍വന്‍ഷന്‍ സെൻ്റെറില്‍ വച്ചാകും പദ്ധതിയുടെ ഉദ്ഘാടനം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങില്‍ പങ്കെടുക്കും.
പാതയില്‍ നേരത്തെ തന്നെ സുരക്ഷാ പരിശോധന അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായിരുന്നു. മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണര്‍ അഭയ് റായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് 1.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ പാതയില്‍ പരിശോധന നടത്തിയത്. ട്രെയിന്‍ ഓടിച്ചു നോക്കിയും അനുബന്ധ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയുമാണ് സംഘം ചെയ്തത്.

പുതിയതായി തുറക്കുന്ന വടക്കേക്കോട്ട, എസ്.എന്‍ ജംഗ്ഷന്‍ എന്നീ സ്റ്റേഷനുകളിലെ എസ്‌കലേറ്റര്‍, പ്ലാറ്റ് ഫോം സൗകര്യങ്ങള്‍, സിഗ്നലിംഗ്, സ്റ്റേഷന്‍ കണ്‍ട്രോള്‍ റൂം, അഗ്നി സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയെല്ലാം സംഘം പരിശോധിച്ചു. ടെലികമ്യൂണിക്കേഷന്‍, ഇലക്‌ട്രിക്കല്‍ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍ വരെയുള്ളത്. 453 കോടി രൂപ നിര്‍മാണ ചെലവ് വന്ന പദ്ധതി 2019 ഒക്ടോബറിലാണ് ആരംഭിച്ചത്. വടക്കേക്കോട്ട, എസ്.എന്‍ ജംഗ്ഷന്‍ എന്നിങ്ങനെ രണ്ട് സ്റ്റേഷനുകള്‍ കൂടി തുറക്കുന്നതോടെ കൊച്ചി മെട്രോ സ്റ്റേഷനുകളുടെ എണ്ണം ഇരുപത്തിനാലായി ഉയരും. ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച 25 സ്റ്റേഷനുകളില്‍ ഇനി തൃപ്പുണിത്തുറ ടെര്‍മിനല്‍ സ്റ്റേഷന്‍ മാത്രമാണ് പൂര്‍ത്തിയാവാനുള്ളത്.
