
കൊറോണയുടെ ഈ സമയം ജനങ്ങൾ ഭയപ്പെടരുതെന്ന് ആഗോള കത്തോലിക്ക സഭ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പ. ഇരുണ്ട മണിക്കൂറിൽ ജനങ്ങൾക്ക് പ്രതീക്ഷയുടെ സന്ദേശമാണ് ഈസ്റ്റർ നൽകുന്നതെന്നും മാർപ്പാപ്പ പറഞ്ഞു. റോമിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ ഈസ്റ്റർ രാത്രിയിൽ സന്ദേശം നൽകുകയായിരുന്നു മാർപ്പാപ്പ.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികൾ ടി.വിയിലൂടെയും ഓണ്‍ലൈനിലൂടെയുമാണ് ബസിലിക്കയിലെ പ്രാർത്ഥനകളിൽ പങ്കാളികളായത്. ഭയപ്പെടരുത്, ഭയത്തിനു വഴങ്ങരുത്; ഇതാണ് പ്രത്യാശയുടെ സന്ദേശം. ഇന്ന് ഇത് നമ്മളെ അഭിസംബോധന ചെയ്യുന്നു. ഈ രാത്രിയിൽ ദൈവം നമ്മോട് ആവർത്തിക്കുന്ന വാക്കുകളാണിത്. മരണ സമയത്ത് ദൂതന്മാരുടെ ജീവിതവും സമാനമായിരുന്നുവെന്ന് മാർപ്പാപ്പ വിശ്വാസികളോട് പറഞ്ഞു.
ലോകത്തെ ആയുധ വ്യാപാരത്തെ അപലപിച്ച മാർപ്പാപ്പ, ദരിദ്രരെ സഹായിക്കുകയാണ് ഏറ്റവും നല്ല പ്രവൃത്തിയെന്നും ഈസ്റ്റർ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. പതിനായിരത്തോളം പേരുടെ സാന്നിദ്ധ്യത്തിൽ നടക്കാറുള്ള ചടങ്ങിൽ ഇക്കുറി സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ പങ്കെടുത്തത് രണ്ട് ഡസനോളം പേർ മാത്രമായിരുന്നു. പതിവ് ചടങ്ങുകളിൽ പലതും ഒഴിവാക്കിയായിരുന്നു ആഘോഷങ്ങൾ. ലോകമെമ്പാടുമുള്ള ക്രൈസ്തവ ദേവാലയങ്ങൾ വിശ്വാസികൾക്കായി പാതിരാ കുർബാന ചടങ്ങുകളുടെ ലൈവ് സ്ട്രീമിംഗ് ഒരുക്കിയിരുന്നു.
