നമ്മള്‍ മൂടി പുതച്ച്‌ കൂര്‍ക്കം വലിച്ചുറങ്ങിയ ആ രാത്രി അവളെത്തേടി അലയുകയായിരുന്നു പൊലീസുകാര്‍; ‘മാപ്പ് മകളേ’ എന്നെഴുതാന്‍ ഏറ്റവും യോഗ്യര്‍

  • Post category:Kerala / news / trending
  • Reading time:2 mins read
You are currently viewing നമ്മള്‍ മൂടി പുതച്ച്‌ കൂര്‍ക്കം വലിച്ചുറങ്ങിയ ആ രാത്രി അവളെത്തേടി അലയുകയായിരുന്നു പൊലീസുകാര്‍; ‘മാപ്പ് മകളേ’ എന്നെഴുതാന്‍ ഏറ്റവും യോഗ്യര്‍

ആലുവയില്‍ അഞ്ച് വയസുകാരിയുടെ മരണത്തില്‍ രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ പൊലീസിനെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ എം.പത്‌മകുമാര്‍. നിനക്കു വേണ്ടിയുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ പാഴായി പോയല്ലോ എന്നെഴുതാൻ ഏറ്റവും യോഗ്യരായ മനുഷ്യര്‍ പൊലീസുകാര്‍ മാത്രമാണന്നാണ് പത്‌മകുമാര്‍ കുറിച്ചത്.

മൂന്നുമണിക്ക് കാണാതായ കുട്ടി. അന്യസംസ്ഥാനക്കാരനായിട്ടും രണ്ട് മണിക്കൂറിനകം പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നു. നമ്മള്‍ മൂടി പുതച്ച്‌ കൂര്‍ക്കം വലിച്ചുറങ്ങിയ ആ രാത്രി മുഴുവൻ അവളെ കണ്ടെത്താൻ കൊച്ചി നഗരമാകെ അലയുകയായിരുന്നു പൊലീസുകാര്‍ എന്നാണ് പത്‌മകുമാര്‍ കുറിച്ചത്. ആരു ഭരിച്ചാലും എന്തെല്ലാം പോരായ്മകളവര്‍ക്ക് ചാര്‍ത്തിയാലും ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരള പൊലീസ് എന്നും അദ്ദേഹം പറഞ്ഞു.

പത്‌മകുമാറിൻ്റെ കുറിപ്പ് വായിക്കാം

മൂന്നുമണിക്ക് കാണാതായ കുട്ടി നാലരയ്ക്ക് മുമ്പേ കൊല്ലപ്പെടുന്നു… രാത്രി ഏഴ് മണിക്ക് പൊലീസിന് മിസ്സിങ് കേസില്‍ പരാതി ലഭിക്കുന്നു. അന്യസംസ്ഥാനക്കാരനായിട്ടും രണ്ട് മണിക്കൂറിനകം പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നു.

മയക്കുമരുന്ന് ലഹരിയിലായിരുന്ന പ്രതിയില്‍ നിന്ന് കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാൻ പൊലീസ് പാടുപെടുന്നു. നമ്മള്‍ മൂടി പുതച്ച്‌ കൂര്‍ക്കം വലിച്ചുറങ്ങിയ ആ രാത്രി മുഴുവൻ അവളെ കണ്ടെത്താൻ കൊച്ചി നഗരമാകെ അലയുകയായിരുന്നു പൊലീസുകാര്‍: നിരന്തരമായ ചോദ്യം ചെയ്യലില്‍ നിന്നും കുട്ടിയെ ഉപേക്ഷിച്ച ലൊക്കേഷൻ പുലര്‍ച്ചയോടെ പൊലീസ് ഐഡണ്ടിഫൈ ചെയ്യുന്നു. അടുത്ത പ്രഭാതത്തില്‍ തന്നെ കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ അവിടത്തെ തൊഴിലാളികളുടെ സഹായത്തോടെ കണ്ടെത്തുന്നു. ഇത്രയും പണി പൊലീസ് എടുത്തതാണ്.

വീട്ടിലും ഓഫിസിലും കോഴിക്കാലും കടിച്ചുവലിച്ചിരുന്ന് മൊബൈലില്‍ പൊലീസിനെ പള്ള് പറഞ്ഞ് ലൈക്കും ഷെയറും കാത്തിരിക്കുന്ന മാപ്രകളും കേരള പൊലീസ് വിരോധികള്‍ക്കും ആ കുട്ടിയെ കാണാതാകുന്നതിനും ഒരു രണ്ട് മണിക്കൂര്‍ മുമ്ബെങ്കിലും ആലുവ മാര്‍ക്കറ്റിന് പിറകിലെ മാലിന്യം തള്ളുന്ന സ്ഥലത്ത് കാത്തിരിക്കാമായിരുന്നില്ലേ..? അവിടെ ഇരുന്നാലും വ്യാജ വാര്‍ത്തകള്‍ അടിച്ച്‌ വിടുന്നതിനോ സോഷ്യല്‍ മീഡിയയില്‍ ഉറഞ്ഞു തുള്ളുന്നതിനോ തടസ്സമൊന്നും ഉണ്ടാവുകയുമില്ലായിരുന്നില്ലല്ലോ? എങ്കില്‍ പ്രതി കുട്ടിയെ അങ്ങോട്ട് കൊണ്ടുവരുമ്ബോള്‍ രക്ഷപ്പെടുത്തുകയും ചെയ്യാമായിരുന്നില്ലേ നിങ്ങള്‍ക്കെല്ലാം കൂടി?

പൊലീസ് എന്നത് എൻ്റെയും നിങ്ങളുടെയുമെല്ലാം വീട്ടില്‍ നിന്ന് ആ യൂണിഫോമുമിട്ട് ജോലിക്ക് പോകുന്ന പച്ചയായ മനുഷ്യര്‍ തന്നെയാണ്. അവരും അച്ചനും അമ്മയും മക്കളും പേരക്കുട്ടികളുമെല്ലാം ഉള്ള നമ്മുടെ കൂട്ടത്തിലുള്ളവരാണ്. നമ്മളെപ്പോലെയല്ല അവരുടെ ജോലി. ദിവസവും വ്യത്യസ്ത സ്വഭാവമുള്ള നൂറുകണക്കിന് ക്രിമിനലുകളെയാണ് അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ആ റിസ്‌ക്കിൽ അറിഞ്ഞും അറിയാതെയും വീഴ്‌ചകള്‍ സംഭവിക്കാം. അതിനെ വിമര്‍ശിക്കുകയും ആവാം. പക്ഷേ മനുഷ്യത്വ രഹിതമായി അകാരണമായി എല്ലാറ്റിൻ്റെയും കുറ്റം ചുമത്തി അധിക്ഷേപിക്കരുത്. ആരു ഭരിച്ചാലും എന്തെല്ലാം പോരായ്മകളവര്‍ക്ക് ചാര്‍ത്തിയാലും ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരള പൊലീസ്. ഇന്നലെ മാപ്പ് മകളേ… നിനക്കു വേണ്ടിയുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ പാഴായി പോയല്ലോ എന്നെഴുതാൻ ഏറ്റവും യോഗ്യരായ മനുഷ്യര്‍ പൊലീസുകാര്‍ മാത്രമാണ്. അല്ലാതെ നമ്മളല്ല.

0Shares