
സി. ഐ സുനുവിനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടത് കേരള പോലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം. സ്ഥിരമായി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ സർവീസിൽ തുടരാൻ അയോഗ്യരാക്കുന്നതാണ് ഈ വകുപ്പ്.
കേരള പോലീസിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഈ വകുപ്പ് അനുസരിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നു നീക്കം ചെയ്യുന്നത്. ബേപ്പൂർ കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ പി.ആർ സുനുവിനെ സർവീസിൽ നിന്ന് നീക്കംചെയ്തതായി സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ആണ് ഉത്തരവിറക്കിയത്. സ്വഭാവ ദൂഷ്യത്തിൻ്റെ പേരിലാണ് നടപടി.
15 പ്രാവശ്യം വകുപ്പുതല നടപടിയും ആറ് സസ്പെൻഷനും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു. ഇയാൾക്ക് പൊലീസിൽ തുടരാൻ യോഗ്യതയില്ലെന്ന് നടപടിയെടുത്ത ഡി.ജി.പി ഉത്തരവിൽ വ്യക്തമാക്കി.
തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ പ്രതിയായതോടെ ബേപ്പൂർ കോസ്റ്റൽ സി.ഐ ആയിരുന്ന പി.ആർ സുനു സസ്പെൻഷനിലായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചായിരുന്നു സസ്പെൻഷൻ നടപടി.
തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ മൂന്നാം പ്രതിയാണ് പി .ആർ സുനു. എറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയെ തുടർന്ന് ഇയാളെ പ്രതിചേർത്തത്. ദളിത് പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിയായ സുനുവിനെതിരെ വകുപ്പ്തല അന്വഷണം പൂർത്തിയാക്കി കഴിഞ്ഞ ജനുവരിയിൽ ശിക്ഷിച്ചിരുന്നു. സ്ഥാനകയറ്റം തടഞ്ഞുകൊണ്ടായിരുന്നു ശിക്ഷ. എന്നാൽ ഈ ശിക്ഷാ നടപടി ഡി.ജി.പിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് പുന: പരിശോധിച്ച് പിരിച്ചുവിടലാക്കി മാറ്റിയ ശേഷമാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

തൃക്കാക്കരയിൽ വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ മൂന്നാം പ്രതിയാണ് പി. ആർ സുനു. കേസിൽ സുനുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വിട്ടയക്കുകയായിരുന്നു. തൃക്കാക്കര പോലീസ് കോഴിക്കോട്ടെത്തിയാണ് സുനുവിനെ കസ്റ്റഡിയിലെടുത്തിരുന്നത്. തുടർന്ന് എറണാകുളത്തേക്ക് എത്തിച്ചിരുന്നു.
സുനു ഉൾപ്പെടെയുള്ള സംഘം പീഡിപ്പിച്ചുവെന്ന് ആരോപിച്ചു തൃക്കാക്കര സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ വീട്ടമ്മയാണ് പോലീസിനെ സമീപിച്ചത്. കഴിഞ്ഞ മെയ് മാസമാണ് വീട്ടമ്മ പരാതി നൽകിയത്. തുടർന്ന് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സി.ഐ ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മയുടെ മൊഴി.
