
മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ താടി നീട്ടിയതിന് ഉത്തര്‍പ്രദേശിലെ ഒരു മുസ്‌ലിം മതത്തിലെ സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. ഡ്രസ് കോഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് നടപടിയെടുത്തിരിക്കുന്നത്. രാമാല പോലീസ് സ്റ്റേഷനിലെ എസ്ഐ ആയ ഇന്‍താസര്‍ അലിക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. എന്നാൽ തന്‍റെ അപേക്ഷ കഴിഞ്ഞ നവംബർ മുതൽ അധികാരികളോട് പരിഗണനയിലാണെന്നും 25 വർഷത്തെ സേവനത്തിൽ താടി ഒരിക്കലും പ്രശ്‌നമായിരുന്നില്ലെന്നും എസ്ഐ അവകാശപ്പെടുന്നു.

പോലീസിന്‍റെ ഡ്രസ് കോഡ് മാർഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സിഖ് സമുദായത്തിൽപ്പെട്ടവര്‍ക്ക് മാത്രമാണ് അധികാരികളുടെ അനുമതിയില്ലാതെ താടി വെക്കാന്‍ സാധിക്കുക. അനുവാദമില്ലാതെ താടി വച്ചതിനാലാണ് അലിയെ ഇന്നലെ സസ്പെൻഡ് ചെയ്തതെന്നും ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടും ഡ്രസ് കോഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായും ബാഗ്പത് എസ്പി അഭിഷേക് സിംഗ് പറഞ്ഞു.
നേരത്തെ ഇതേ കാരണത്തിന് ഇന്‍താസര്‍ അലിക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. തുടര്‍ന്ന് നടപടിയുടെ ഭാഗമായി എസ്‌ഐ അലിയെ വിവേചനരഹിതമായി സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
