
ന്യുഡല്‍ഹി: ഡല്‍ഹിയില്‍ സി.പി.എം പഠനകേന്ദ്രം സംഘടിപ്പിച്ച പരിപാടി പൊലീസ് തടഞ്ഞു. സുര്‍ജിത് ഭവനില്‍ നടക്കുന്ന ജി-20ക്കെതിരായ പ്രചാരണ പരിപാടിയാണ് പൊലീസ് തടഞ്ഞത്. പരിപാടിക്ക് മുന്‍കൂര്‍ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി.
രണ്ടുദിവസമായി ജി-20ക്കെതിരെയുള്ള സെമിനാര്‍ സുര്‍ജിത് ഭവനില്‍ നടക്കുകയാണ്. സി.പി.എം പി.ബി അംഗം ബൃന്ദാകാരാട്ടാണ് വെള്ളിയാഴ്‌ച പരിപാടി ഉദഘാടനം ചെയ്‌തത്. ശനിയാഴ്‌ച രാവിലെ ഒരു മുന്നറിയിപ്പുമില്ലാതെ പൊലീസ് എത്തി ഓഫീസിൻ്റെ ഗേറ്റ് അടുച്ചുപൂട്ടുകയും പരിപാടി നടക്കുന്ന സ്ഥലം വളയുകയുമായിരുന്നു.

അതേസമയം, പാര്‍ട്ടി ഓഫീസിനകത്ത് ഇത്തരമൊരു പരിപാടി നടത്താന്‍ പൊലീസില്‍ നിന്ന് അനുമതി വാങ്ങേണ്ടതില്ലെന്ന് സി.പി.എം കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ പറഞ്ഞു. എം.പിമാര്‍ ഉൾപ്പെടെ പങ്കെടുക്കുന്ന പരിപാടിയാണിത്. പൊലീസിൻ്റെ ഭാഗത്തുനിന്നുണ്ടായത് ധിക്കാരപരമായ നടപടിയാണെന്നും പരിപാടിയുമായി മുന്നോട്ടു പോകുമെന്ന് നേതാക്കള്‍ പറഞ്ഞു.
പരിപാടി നിര്‍ത്തണമെന്ന് രേഖാമൂലം അവര്‍ ആവശ്യപ്പെട്ടിട്ടില്ല. അവര്‍ അതിനുള്ള രേഖയുമായി വരട്ടെ അപ്പോള്‍ നോക്കാമെന്ന് നേതാക്കൾ പറഞ്ഞു. ജി-20ക്ക് സമാന്തരമായിട്ടാണ് വി-20 സെമിനാര്‍ സംഘടിപ്പിച്ചതെന്നും സി.പി.എം വ്യക്തമാക്കി.
