
രാമനാട്ടുകര വാഹനപകടത്തിന് പിന്നാലെ സ്വർണ്ണക്കടത്തുമായി ബന്ധമുള്ള രണ്ട് ക്വട്ടേഷൻ സംഘങ്ങളെക്കുറിച്ച് സുപ്രധാന വിവരങ്ങൾ തേടി പോലീസ്. കണ്ണൂർ, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അർജുൻ ആയങ്കി, പാലക്കാട്, എറണാകുളം ജില്ലകളിൽ വേരുള്ള ചരൽ ഫൈസൽ, അനസ് പെരുമ്പാവൂർ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘങ്ങളെക്കുറിച്ചാണ് പോലീസ് അന്വേഷണം.
രാമനാട്ടുകര ഓപ്പറേഷൻ അനസിന്‍റെ ആസൂത്രണത്തിലാണോ നടന്നതെന്ന് പോ ലീസ് പരിശോധിച്ച് വരികയാണ്. ചരൽ ഫൈസലുമായി അടുപ്പമുള്ള അനസിന്‍റെ ഇടപെടൽ അതീവ ഗൗരവത്തോടെയാണ് പോലീസ് പരിശോധിക്കുന്നത്.രാമനാട്ടുകര അപകടത്തിൽ മരിച്ച അഞ്ച് പേർ ചെർപ്പുള സ്വദേശിയായ ചരൽ ഫൈസലിന്‍റെ ഗ്യാങ്ങിൽപ്പെട്ടവരാണ്. ചരൽ ഫൈസലിന് ഗുണ്ടാത്തലവനായ അനസ് പെരുമ്പാവൂരുമായി അടുത്ത ബന്ധമുണ്ട്.

അർജുൻ ആയങ്കിയുടെ സി.പി.ഐ.എം ബന്ധമാണ് പോലീസ് അന്വേഷിക്കുന്ന മറ്റൊരു നിർണായക ഘടകം. ആയങ്കി ഉപയോഗിച്ച കാർ ഒരു ഡി.വൈ.എഫ്.ഐ നേതാവിന്റേതാണ്. കാർ സംബന്ധിച്ച് ഉടമയായ പാർട്ടി നേതാവ് പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്. ക്യാരിയർമാരിൽ നിന്ന് സ്വർണം പൊട്ടിക്കുന്ന (തട്ടിയെടുക്കുന്ന) നിരവധി ഓപ്പറേഷനുകൾ ആയങ്കി നേരിട്ട് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. താൻ കടത്തിയ സ്വർണ്ണം സ്ഥിരമായി തട്ടിയെടുക്കപ്പെട്ടതിനാലാണ് പ്രവാസിയായ മൊയ്തീൻ ചെർപ്പുളശേരി ക്വട്ടേഷൻ സംഘത്തെ കരിപ്പൂരിലേക്ക് അയച്ചത്. മൊയ്തീന്‍റെ സ്വർണ്ണം തട്ടിയെടുക്കാൻ ആയങ്കിയുടെ സംഘമെത്തിയിരുന്നോയെന്നും പരിശോധിക്കും.
