
നിശ്ചിതമായ അവധി കാലയളവിന് ശേഷവും സർവീസിൽ തിരികെ കയറാതിരുന്ന പോലീസുകാരനെ പിരിച്ചുവിട്ടു. ഇടുക്കി കരിങ്കുന്നം സ്റ്റേഷനിലെ സി.പി.ഒ ജിമ്മി ജോസിനെതിരെയാണ് നടപടി. വിദേശത്തായിരുന്ന ഭാര്യയുടെ അടുത്ത് പോകാനായി 107 ദിവസത്തെ ശമ്പളരഹിത അവധിയാണ് ജിമ്മി എടുത്തത്. 2022 ജനുവരി 16ന് തിരികെ ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു.
എന്നാൽ ഇയാൾ തിരികെ ജോലിയിൽ പ്രവേശിച്ചില്ല. വകുപ്പിൽ നിലനിൽക്കുന്ന സർക്കുലർ പ്രകാരം അവധിയെടുത്ത് മടങ്ങിവരാതിരുന്ന ജിമ്മിയെ ഒളിച്ചോടിയതായി കണക്കാക്കി പിരിച്ചു വിട്ടു.

അച്ചടക്ക നടപടിയുടെ ഭാഗമായി അന്വേഷണം നടത്താൻ കാളിയാർ ഇൻസ്‌പെക്ടർ എച്ച്.എൽ. ഹണിയെ ചുമതലപ്പെടുത്തി. ജിമ്മി വിദേശത്ത് തന്നെ തുടരുകയാണെന്നും അച്ചടക്കരാഹിത്യം കാണിച്ചതായും അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഇതേ തുടർന്നാണ് ഇപ്പോൾ നടപടി.
