
കണ്ണൂരിൽ വിവാഹ സൽക്കാരത്തിന് പൊലീസുകാരെ വാടകയ്ക്ക് നൽകിയ തീരുമാനത്തിനെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. കണ്ണൂർ അഡീഷണൽ പൊലീസ് സൂപ്രണ്ടാണ് പാനൂരിൽ നടന്ന കല്യാണത്തിന് നാല് പൊലീസുകാരെ വിട്ട് നൽകിയത്.
സംഭവത്തില്‍ പ്രതിഷേധം അറിയിച്ച സംഘടന മുഖ്യമന്ത്രിക്ക് പരാതി നൽകി. ആഡംബര കല്യാണത്തിനോ കുട്ടിയുടെ നൂലുകെട്ടിനോ ഉപയോഗിക്കേണ്ടവരല്ല പൊലീസെന്ന് ജന. സെക്രട്ടറി സി. ആർ ബിജു പ്രതികരിച്ചു. ആഡംബര വേദിയിൽ പ്രദർശന വസ്തുവായി പൊലീസിനെ മാറ്റരുതെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

ഇന്ത്യക്ക് തന്നെ മാതൃകയായ പൊലീസ് ആക്ടാണ് കേരളത്തിനുള്ളത്. ഈ പൊലീസ് ആക്ടിൽ ജനപക്ഷ ചിന്തയിൽ, മികച്ച പൊലീസിങ്ങിനും പൊലീസ് സേവനത്തിനും ആവശ്യമായ എല്ലാം നിലവിലുണ്ട്. അതിന് വിരുദ്ധമായ സാഹചര്യത്തിലേക്ക് പൊലീസ് സേനയെ ഉപയോഗിക്കാതിരിക്കാനും വ്യക്തമായ സെക്‌ഷനുകൾ പൊലീസ് ആക്ടിലുണ്ട്.
കേരള പൊലീസ് ആക്ട് സെക്‌ഷൻ 62 ഈ കാര്യം വ്യക്തമായി പരാമർശിക്കുന്നുണ്ട്. സെക്‌ഷൻ 62(2) ൽ ഒരു സ്വകാര്യ വ്യക്തിക്കോ സ്വത്തിനോ മാത്രമായി സൗജന്യമായോ ഫീസ് ഈടക്കിക്കൊണ്ടോ പ്രത്യേക പൊലീസിനെ ഉപയോഗിക്കാൻ ആർക്കും അവകാശമില്ല എന്ന് വ്യക്തമായി പറയുന്നുണ്ടെന്നും ബിജു ചൂണ്ടിക്കാട്ടി.
