
മലപ്പുറം: പാലപ്പെട്ടിയില്‍ പോക്സോ കേസില്‍ മൂന്ന് മദ്രസ അധ്യാപകര്‍ ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍. പ്രായ പൂർത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തി എന്ന പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്.
സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ ആണ് തങ്ങള്‍ക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമം കുട്ടികള്‍ വെളിപ്പെടുത്തിയത്. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന മൂന്ന് കുട്ടികളുടെ മൊഴി അനുസരിച്ചു ചൈല്‍ഡ് ലൈൻ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.

വെളിയംകോട് സ്വദേശി തൈപ്പറമ്പില്‍ ബാവ, മദ്രസാ അധ്യാപകര്‍ പാലപ്പെട്ടി സ്വദേശികളായ പോറ്റാടി വീട്ടില്‍ കുഞ്ഞഹമ്മദ്, തണ്ണിപ്പാരൻ്റെ വീട്ടില്‍ മുഹമ്മദുണ്ണി, പാലക്കാട് സ്വദേശി മണത്തില്‍ വീട്ടില്‍ ഹൈദ്രോസ് എന്നിവരെയാണ് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
മദ്രസാ അധ്യാപകര്‍ മദ്രസയില്‍ വെച്ചും, തൈപ്പറമ്പില്‍ ബാവ സ്വന്തം വീട്ടില്‍ വെച്ചുമാണ് കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ മജിസ്ട്രെറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്‌തു.
