ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് അപകടം; ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴി തെളിക്കും പി.എം.എ സലാം

You are currently viewing ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് അപകടം; ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴി തെളിക്കും പി.എം.എ സലാം

കോഴിക്കോട്: ജെൻ്റെര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ ആണ്‍- പെണ്‍ വ്യത്യാസമില്ലാതെ മുതിര്‍ന്ന കുട്ടികളെ ക്ലാസ് മുറികളില്‍ ഒരുമിച്ചിരുത്തി കൊണ്ടു പോകാനുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാൻ ആവില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. മതത്തിനപ്പുറം ധാര്‍മികതയുടെ പ്രശ്‌നമാണിത്. രക്ഷിതാക്കള്‍ക്ക് ഇതേക്കുറിച്ച് ആശങ്കയുണ്ടെന്നും പി.എംഎ സലാം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആൺ- പെൺ വ്യത്യാസമില്ലാതെ ഒരുമിച്ചിരുത്തിയാൽ കുട്ടികൾ വഴി തെറ്റും. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ കുട്ടികളുടെ ശ്രദ്ധ പാളിപോകും. സ്വഭാവദൂഷ്യം ഉള്ളവരാകും. ജപ്പാൻ ഇതിന് ഉദാഹരണമാണ്. ജപ്പാനിൽ ഫ്രീ സെക്‌സ് ലിബറലിസവും വന്നതോടെ ജനസംഖ്യ കുറഞ്ഞു. മതവിരുദ്ധമായത് കൊണ്ട് മാത്രമല്ല പാഠ്യപദ്ധതി പരിഷ്കരണത്തെ എതിർക്കുന്നത് ധാർമിക മൂല്യങ്ങൾ ഇതിലൂടെ ഇല്ലാതാവുമെന്നും പി.എം.എ സലാം പറഞ്ഞു.

“ഫ്രീ സെക്‌സിലേക്ക് ജെന്‍ഡര്‍ ന്യൂട്രാലിറ്റി വഴി തെളിക്കും അതിന് തടയിടാനാണ് ലീഗിൻ്റെ ശ്രമം. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കിയാല്‍ വിദ്യാലയങ്ങള്‍ക്ക് പുറത്തെത്തുന്ന വിദ്യാര്‍ത്ഥികള്‍ വഴി പിഴച്ചുപോവും. ലിബറലിസത്തിൻ്റെ നിഗൂഢമായ ദുരുദ്ദേശ്യങ്ങളുടെ ഭാഗമാണിത്. കരിക്കുലം പരിഷ്‌കരണത്തിനുള്ള നിര്‍ദ്ദേശങ്ങളില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണം.” അദ്ദേഹം പറഞ്ഞു.

മുസ്ലീം ലീഗ് ഉന്നതാധികാര സമിതി അംഗങ്ങളുടേയും സംസ്ഥാന ഭാരവാഹികളുടേയും സംയുക്ത യോഗത്തിലാണ് ജെൻ്റെര്‍ ന്യൂട്രല്‍ വിഷയം ചര്‍ച്ചയായത്. ഇക്കാര്യം സര്‍ക്കാരിൻ്റെ ശ്രദ്ധയില്‍പ്പെടുത്തും. “പഠനത്തില്‍ നിന്ന് ശ്രദ്ധമാറും. യൂണിഫോം ഇടുന്നവര്‍ ഇട്ടോട്ടേ, വേണമെങ്കിൽ പെണ്‍കുട്ടികളുടെ യൂണിഫോം ആണ്‍കുട്ടികളും ഇട്ടോട്ടേ, എല്ലാ മതങ്ങളും ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് എതിരാണ്. സമൂഹത്തില്‍ വലിയ പ്രത്യാഘാതമാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഉണ്ടാക്കുക. പുരുഷവസ്ത്രം സ്ത്രീയില്‍ അടിച്ചേല്‍പ്പിക്കുന്നതിന് പകരം സ്ത്രീകളുടെ വസ്ത്രം ധരിച്ച് പുരുഷന്‍മാര്‍ക്ക് സ്ത്രീകളെ ബഹുമാനിച്ചു കൂടെയെന്ന് സലാം ചോദിച്ചു.

0Shares