
കാസർകോട് ജനറൽ ആശുപത്രിയിൽ രാത്രികാല പോസ്റ്റ് മോർട്ടം നടത്താൻ അനുമതി. ഇതിനാവശ്യമായ ജീവനക്കാരെ നിയമിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് ആരോഗ്യ വകുപ്പ് ഡയറക്ടർ നിർദേശം നൽകിയതായി എൻ. എ നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു. ഈ വിവരം സർക്കാർ എം.എൽ.എയെ അറിയിക്കുകയായിരുന്നു.

രാത്രികാല പോസ്റ്റ് മോർട്ടം നടത്തുമ്പോൾ എല്ലാ പോസ്റ്റ് മോർട്ടവും നടത്തുന്നതിന് ഫോറന്‍സിക് സര്‍ജൻ്റെ ആവശ്യം ഇല്ലാത്തതിനാല്‍ അസിസ്റ്റന്റ് സര്‍ജന്‍മാരെ നിയോഗിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർ ജില്ലാ മെഡിക്കൽൽ ഓഫീസർക്ക് നിർദേശം നൽകുകയായിരുന്നു.
കാസർകോട്ടെ ജനറൽ ആശുപത്രിയിൽ ഒരു മാസത്തിനകവും, സംസ്ഥാനത്തെ അഞ്ച് മെഡികൽ കോളജുകളിൽ ആറ് മാസത്തിനകവും രാത്രി കാല പോസ്റ്റ് മോർടത്തിന് സൗകര്യം ഒരുക്കണമെന്ന് കഴിഞ്ഞ ഡിസംബറിലാണ് ഹൈകോടതി വിധി പുറപ്പെടുവിച്ചത്. കേരളാ ഹൈക്കോടതിയിൽ ഹർജിയിലും എൻ.എ നെല്ലിക്കുന്ന് കക്ഷി ചേർന്നിരുന്നു.
