
കാസർകോട്: തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിലെ ശിശുരോഗ വിദഗ്‌ധൻ ഡോ. അഭിലാഷിനെ വ്യക്തിഹത്യ ചെയ്യുകയും കുടുംബത്തെ അപമാനിക്കുകയും ചെയ്യുന്ന പ്രവർത്തിയിൽ നിന്നും കേരള ഗവർമെണ്ട് സ്റ്റുഡണ്ട്സ് നഴ്‌സസ് അസോസിയേഷൻ പിന്മാറണമെന്ന് കെ.ജി.എം.ഒ.എ. കഴിഞ്ഞ വർഷം കാഞ്ഞങ്ങാട് നഴ്‌സിംഗ് സ്‌കൂളിലെ ഏതാനും വിദ്യാർത്ഥികളുടെ പരാതിയിൽ നിയമ വിരുദ്ധമായ അന്വേഷണത്തെ തുടർന്ന് ഡോ. അഭിലാഷിനെ കണ്ണൂർ മട്ടന്നൂർ കുടുംബരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റുകയും, പിന്നീട് ഹൈകോടതി ഉത്തരവിനെ തുടർന്ന് ഡോക്ടറുടെ സ്ഥലം മാറ്റം റദ്ദു ചെയ്യുകയും ചെയ്‌തിരുന്നു.
ആരോഗ്യ വകുപ്പ് ഡയറക്ടർ തിരികെ തിക്കരിപ്പൂർ താലൂക് ആശുപത്രിയിൽ നിയമിക്കുകയു ചെയ്‌തിരുന്നു. എന്നാൽ കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോഴും വിദ്യാർത്ഥികളും ചില നഴ്‌സിംഗ് ഓഫിസർമാരും പരസ്യമായി വ്യക്തിഹത്യ നടത്തുന്ന രീതിയിൽ ചട്ട വിരുദ്ധമായി ജാഥ സംഘടിപ്പിച്ചു. ജാഥയിൽ ഡോ. അഭിലാഷിനെയും കുടുംബത്തെയും അപമാനിക്കുകയും തേജോവധം ചെയ്യും വിധം മുദ്രാവാക്യം വിളിക്കുകയും ചെയ്‌തതായും പരാതി.

കുറ്റാരോപിതൻ മാത്രമായിട്ടുള്ളൊരു വ്യക്തിയെ, കേസ് കോടതിയുടെ പരിഗണനയിലിരിക്കെ പൊതുസമൂഹത്തിൽ മനഃപൂർവ്വം അപമാനിക്കാനും കരിവാരിതേക്കാനും ഒറ്റപ്പെടുത്താനും ശ്രമിക്കുന്നത് ഒരു സംഘടനക്കും ചേർന്നതല്ല. ഇത്തരം പ്രവർത്തികൾ കെ.ജി.എം.ഒ.എയുടെ മറ്റ് അംഗങ്ങൾക്ക് നേരെയും ഉണ്ടായിട്ടുണ്ട്. ഇതിനെതിരെയുള്ള പരാതി നൽകിയെങ്കിലും നടപടികൾ ഒന്നും ഇതുവരെ എടുത്തിട്ടില്ല. വീണ്ടും ഇതേരീതിയിൽ ഒരു ജാഥ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് നഴ്‌സിംഗ് വിദ്യാർത്ഥി സംഘടന.
നഴ്‌സിംഗ് വിദ്യാർത്ഥി സംഘടന നടപടികൾ അങ്ങേയറ്റം പ്രതിഷേധാർഹവും കോടതിയലക്ഷ്യവുമാണ്.
ജില്ലാ ആശുപത്രിയിലെ നിരവധി ഡോക്ടർമാർക്കെതിരെ വ്യാജ പരാതികൾ നൽകി ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്ന നടപടികളാണ് ഈ വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.ആയതിനാൽ ഇവരുടെ ട്രെയിനിങ് സെൻ്റെർ ജില്ലാ ആശുപത്രിയിൽ നിന്നും മാറ്റണമെന്നും, ഇവർക്കെതിരെയുള്ള പരാതിയിൽ വകുപ്പ് തല അന്വേഷണം ഊർജിത പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം കെ.ജി.എം.ഒ.എ അംഗങ്ങളായ എല്ലാ ഡോക്ടർമാരും നഴ്‌സിംഗ് വിദ്യാർത്ഥികളെയും നഴ്‌സിംഗ് ഓഫീസർമാരുടെയും ട്രെയിനിങ്ങ് പ്രോഗ്രാമിൽ നിന്നും വിട്ടുനിൽക്കുമെന്ന് പ്രസ്താവനയിൽ അറിയിച്ചു. വ്യക്തിഹത്യ തുടരുന്ന പക്ഷം സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും കെ.ജി.എം.ഒ.എ യുടെ കാഞ്ഞങ്ങാട് ചേർന്ന അടിയന്തര പ്രവർത്തക സമിതിയോഗം തീരുമാനിച്ചു.
