
പാനൂരിൽ നാലാം ക്ലാസുകാരിയെ സ്കൂളിൽ വച്ച് പീഡിപ്പിച്ചെന്ന കേസിൽ പ്രതി പദ്മരാജൻ റിമാന്റിൽ. ഇയാളെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി. ഇയാൾക്കെതിരായ ശാസ്ത്രീയ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും വിശദമായ ചോദ്യം ചെയ്യലുണ്ടാവുക എന്ന് തലശ്ശേരി ഡി.വൈ.എസ്പി കെവി വേണുഗോപാൽ അറിയിച്ചു.

കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. അതേസമയം പ്രതി കുറ്റം സമ്മതിച്ചില്ലെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടിയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമം പോലീസ് നടത്തിയെന്ന് കുടുംബം വെളിപ്പെടുത്തി. കേസിൽ കോഴിക്കോടടക്കം പലസ്ഥലങ്ങളിൽ പെൺകുട്ടിയെ കൊണ്ടുവരാൻ പോലീസ് ആവശ്യപ്പെട്ടു.
കുഞ്ഞിന് കടുത്ത മാനസീക സമ്മർദ്ദം ഉണ്ടാക്കുന്ന നടപടിയാണ് പോലീസിന്‍റെ ഭാഗത്തുനിന്ന് അന്വേഷണ സമയത്ത് ഉണ്ടായതെന്നും കുടുംബം ആരോപിച്ചു. പ്രതിയെ സ്കൂളിലെത്തിച്ച് തെളിവെടുക്കുന്നത് എപ്പോൾ വേണമെന്ന കാര്യം അന്വേഷണ സംഘം ഇന്ന് തീരുമാനിക്കും.
