
ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോട്ടയം ഈരാറ്റുപേട്ടയില്‍ സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്‌ച ഉച്ചയോടെ ഈരാറ്റുപേട്ട കുരീക്കല്‍ നഗറില്‍ നടന്ന റാലിയില്‍ പങ്കെടുത്ത പുത്തന്‍പ്പള്ളി ഇമാമും നഗരസഭ വൈസ്. ചെയർമാനും ഉൾപ്പെടെ 20 പേർക്കെതിരെയാണ് കേസെടുത്തത്.
ഗതാഗത തടസം സൃഷ്‌ടിച്ചെന്ന് പോലീസ് അറിയിച്ചു. ഈരാറ്റുപേട്ടയിൽ തീവ്രവാദമെന്ന എസ്.പിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.
ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ്റെ സ്ഥലം റവന്യു വകുപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് കോട്ടയം എസ്.പി കെ.കാര്‍ത്തിക് നല്‍കിയ റിപ്പോര്‍ട്ടില്‍ സ്ഥലത്ത് തീവ്രവാദ പ്രശ്നമുണ്ടെന്ന പരാമര്‍ശം വിവാദമായിരുന്നു. ഇതിനെതിരെ ജമാ അത്ത് ഇസ്ലാമിയും എസ്.ഡി.പി.ഐയും അടക്കമുള്ള സംഘടനകള്‍ രംഗത്തു വന്നിരുന്നു.

ഈരാറ്റുപേട്ടയില്‍ മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കാനായി റവന്യൂ വകുപ്പ് സ്ഥലം അന്വേഷിക്കുകയും തുടര്‍ന്ന് പൊലീസ് സ്‌റ്റേഷനോട് ചേര്‍ന്നുള്ള രണ്ട് ഏക്കറിലെ ഭൂമി ഇതിനായി വിനിയോഗിക്കാമെന്നും കണ്ടെത്തിയിരുന്നു.
പൂഞ്ഞാര്‍ എം.എല്‍.എയായ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ഇക്കാര്യം രേഖാമൂലം ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. എന്നാല്‍, സ്ഥലം വിട്ടുനല്‍കാൻ ആവില്ലെന്നായിരുന്നു കോട്ടയം എസ്.പിയുടെ നിലപാട്.
കേസുകളില്‍ പിടിക്കുന്ന വാഹനം സൂക്ഷിക്കാനും പൊലീസ് ക്വാട്ടേഴ്‌സ്, തീവ്രവാദ വിരുദ്ധ പരിശീലന കേന്ദ്രം എന്നിവ നിര്‍മ്മിക്കാനും ഈ സ്ഥലം ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
