
കണ്ണൂർ മൊറാഴയിലെ വിവാദമായ ആയുർവേദ റിസോർട്ടുമായി തനിക്ക് ബന്ധമില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും ഇടതുമുന്നണി കൺവീനറുമായ ഇ.പി ജയരാജൻ. സംസ്ഥാന കമ്മിറ്റിയിൽ പി. ജയരാജൻ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണിത്.തലശ്ശേരിയിലുള്ള കെ. പി രമേഷ് കുമാറിന്റെതാണ് റിസോർട്ടെന്ന് ഇ.പി ജയരാജൻ പാർട്ടിക്ക് വിശദീകരണം നൽകി.
സംഭവത്തിൽ കൂടുതൽ വിശദീകരണത്തിന് ഇ.പി ജയരാജൻ തയ്യാറായില്ല. അതേസമയം എൽ.ഡി.എഫ് കൺവീനർ ഇ. പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണം മാധ്യമ സൃഷ്ടിയാണെന്ന് സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ പറഞ്ഞു.

ഇ.പി ജയരാജൻ റിസോർട്ട് നടത്തുന്നത് തൻ്റെ ശ്രദ്ധയിൽപെട്ടിട്ടില്ല. താൻ ആ സ്ഥലത്ത് പോയിട്ടില്ലെന്നും പി. ജയരാജൻ പറഞ്ഞു. ഇ.പി ജയരാജന്‍ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയംഗവും സമുന്നത നേതാവുമാണ്. രാഷ്ട്രീയ എതിരാളികളുടെ ക്രൂരമായ ആക്രമണത്തിന് അദ്ദേഹം ഇരയായിട്ടുണ്ട്. വാര്‍ത്ത വലതുപക്ഷ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും പി.ജയരാജൻ കൂട്ടിച്ചേർത്തു.
‘പാര്‍ട്ടിയോഗം നടന്നു കഴിഞ്ഞാല്‍ ചില മാധ്യമങ്ങള്‍ ഇങ്ങനെയുളള വാര്‍ത്തകള്‍ നല്‍കും. സി.പി.ഐ.എമ്മിൻ്റെ പാര്‍ട്ടി യോഗത്തിന് ശേഷം തീരുമാനിച്ച കാര്യങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളിലൂടെ വിശദീകരിച്ചതാണ്. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതിൻ്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ ബഹുജനാഭിപ്രായം രൂപപ്പെടുത്താനും, ഇത്തരം തെറ്റായ നയങ്ങള്‍ക്ക് എതിരായി ജനങ്ങളെ നിര്‍ത്താനും, ശക്തമായ പ്രക്ഷോഭത്തിന് അണിനിരത്താനുമാണ് സംസ്ഥാന കമ്മിറ്റി പ്രധാനമായും എടുത്ത തീരുമാനം,’ പി. ജയരാജൻ പറഞ്ഞു.
