
സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളിലാണ് കോൺഗ്രസ്. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തിരച്ചടിക്കുകാരണം സംഘടനാ ദൗർബല്യമാണെന്നും നേതാക്കളാരും അവരുടെ സ്ഥാനത്തോട് നീതി പുലർത്തുന്നില്ലെന്നും യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ പറയുന്നു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കെ.പി.സി.സി. സംഘടിപ്പിച്ച എന്‍റെ ബൂത്ത് എന്‍റെ അഭിമാനം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തു നടന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിൽ എല്ലാവരും നേതാക്കന്മാരാണ്, എന്നാൽ ആരും അവരുടെ സ്ഥാനത്തോട് നീതിപുലർത്തുന്നില്ലെന്നും ഹസൻ വിമർശിച്ചു. കോൺഗ്രസിന്‍റെ ജനകീയ അടിത്തറ വളരെ ഉറച്ചതാണ്. കേരളം സർക്കാരിന്‍റെ അഴിമതിക്കെതിരെ രംഗത്തുവരും. സോളാർ കേസുകൾ കേന്ദ്ര ഏജൻസിയായ സി.ബി.ഐ.ക്കു വിട്ടത് ബി.ജെ.പി. മാർക്സിസ്റ്റു പാർട്ടിയും തമ്മിലുള്ള അന്തർധാര വ്യക്തമാക്കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈ സർക്കാരിന്‍റെ കാലാവധി കഴിയുമ്പോൾ പിണറായി ജയിലിൽ പോകേണ്ടിവരും എന്നറിയുന്നതുകൊണ്ടാണ് ഇത്തരം നീക്കങ്ങൾ. യു.ഡി.എഫ്. പോകുന്നത് ജനകീയ കോടതിയിലേക്കാണ്. അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ്. അധികാരത്തിലെത്തും. പിണറായിയുടെ തുടർഭരണം എന്ന സ്വപ്നം മലർപ്പൊടിക്കാരന്‍റെ ദിവാസ്വപ്നമായി അവശേഷിക്കുമെന്നും ഹസൻ കൂട്ടിച്ചേർത്തു.
