
തിരുവനന്തപുരം: ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പിന് റവന്യു വകുപ്പ് ഉത്തരവിറക്കി. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുമെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി (റവന്യു) ഡോ.എ ജയതിലകിൻ്റെ ഉത്തരവ്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍ സ്ഥലമേറ്റെടുക്കും. 3500 മീറ്റര്‍ നീളമുള്ള റണ്‍വെ അടക്കം മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചിട്ടുണ്ട്.
മണിമല വില്ലേജിലാണ് ഏറ്റവും കൂടുതല്‍ സ്ഥലം ഏറ്റെടുക്കുക. പാരിസ്ഥിതിക ലോല മേഖലയാണിത്. 2263 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനായിരുന്നു നേരത്തെ ഡി.പി.ആര്‍ പദ്ധതി തയാറാക്കിയത്. അതേസമയം ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശ തര്‍ക്കം ഇപ്പോഴും കോട്ടയം പാലാ കോടതിയുടെ പരിഗണനയിലാണ്.

ഭൂമി ഏറ്റെടുക്കാനുള്ള 2020 ജൂണ്‍ 18ലെ സര്‍ക്കാര്‍ ഉത്തരിവനെതിരെ അയന ചിരിറ്റബിള്‍ ട്രസ്റ്റ് ഹോക്കോടതില്‍ ഹരജി നല്‍കിയിരുന്നു. ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നാണ് കോടതി ഉത്തരവായിത്. ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഉടമസ്ഥതയിലാണെന്ന വാദവുമായി പദ്ധതിയുമായി സംസ്ഥാനം മുന്നോട്ട് പോയി.
2005-ലാണ് ഹാരിസണ്‍ മലയാളം ചെറുവള്ളി എസ്റ്റേറ്റ് ബിഷപ്പ് കെ.പി യോഹന്നാന് വിറ്റത്. വില്‍പ്പന നിയമ വിരുദ്ധമാണെന്ന് കണ്ടെത്തി കോട്ടയം കലക്ടര്‍ എസ്റ്റേറ്റിൻ്റെ പോക്കുവരവ് റദ്ദാക്കി. ഇതിനെ ചോദ്യം ചെയ്ത് ഗോസ്പല്‍ ഫോര്‍ ഏഷ്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭൂമി വില്‍ക്കാനുള്ള അവകാശം ഹാരിസണ്‍ മലയാളം കമ്പനിക്കില്ലെന്ന് കാണിച്ച് റവന്യൂ വകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. അവകാശം തെളിയിക്കാന്‍ കെ.പി യോഹന്നാന്‍ ഹാജരാക്കിയ രേഖകള്‍ വസ്തുതാപരമായി ശരിയല്ലെന്നും ഭൂമിയുടെ സ്ഥിതിവിവര കണക്ക് ഇതില്‍ വ്യക്തമല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. നിലവില്‍ ചെറുവള്ളി ഭൂമിയില്‍ സര്‍ക്കാര്‍ ഉടമസ്ഥത സ്ഥാപിക്കുന്നതിനുള്ള കേസ് പാല കോടതിയിലാണ്.
പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിൻ്റെയും വ്യോമയാന മന്ത്രാലത്തിൻ്റെയും അനുമതി ലഭിക്കേണ്ടതുണ്ട്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ രണ്ടുകോടി രൂപ വിമാനത്താവളം പദ്ധതിക്കായി നീക്കിവെച്ചിരുന്നു. പദ്ധതിക്ക് കേന്ദ്ര പാര്‍ലമെൻ്റെറി സമിതിയുടെ അടക്കം അംഗീകാരം ലഭിച്ചിരുന്നു. ശബരിമല തീര്‍ഥാടക ടൂറിസത്തിന് വന്‍ വളര്‍ച്ച നല്‍കുന്നതാണ് പദ്ധതിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. കൊച്ചി, തിരുവനന്തപുരം ടൂറിസം സര്‍ക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. വിമാനത്താവളത്തിന് വ്യോമസേനയുടെ അനുമതി ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ ലൂയിസ് ബര്‍ജറാണ് വിമാനത്താവള പദ്ധതിയുടെ കണ്‍സള്‍ട്ടണ്ട്. കെ.എസ്.ഐ.ഡി.സിയാണ് ഇവര്‍ക്ക് ചുമതല നല്‍കിയത്.
