
നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുള്ളിലെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കമായി. ഇതിന്‍റെ ഭാഗമായി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുമായി ചർച്ച നടത്തി. വളരെ സൗഹൃദപരമായ സന്ദർശനമായിരുന്നെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി.

പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ.മജീദ് തുടങ്ങിയ ലീഗിന്‍റെ മുതിർന്ന നേതാക്കളും ചർച്ചയിൽ പങ്കെടുത്തു. സീറ്റ് വിഭജനത്തിൽ തങ്ങളുടെ ആവശ്യം ഹൈദരലി തങ്ങൾ കോൺഗ്രസ് നേതാക്കളെ ധരിപ്പിച്ചതായാണ് വിവരം. അഞ്ച് സീറ്റ് അധികമായി വേണമെന്ന് ലീഗ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
സീറ്റ് വിഭജനം സംബന്ധിച്ച് അനൗപചാരിക ചർച്ചകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും ഐശ്വര്യ കേരള യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ ചർച്ച ചെയ്യാൻ ഒരു ഫോർമൽ സിറ്റിംഗ് തിരുവനന്തപുരത്ത് വച്ചുണ്ടാകുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
