ഓണാഘോഷം: പൊതുനിരത്തില്‍ ആഘോഷങ്ങള്‍ പാടില്ല; വഴിയോര കച്ചവടക്കാര്‍ അനുവദിച്ച സ്ഥലങ്ങളിലും സമയങ്ങളിലും മാത്രമേ കച്ചവടം നടത്താവൂ; മാനദണ്ഡങ്ങളുമായി കാസർകോട് ജില്ലാ പോലീസ് മേധാവി

  • Post category:local news
  • Reading time:1 min read
You are currently viewing ഓണാഘോഷം: പൊതുനിരത്തില്‍ ആഘോഷങ്ങള്‍ പാടില്ല; വഴിയോര കച്ചവടക്കാര്‍ അനുവദിച്ച സ്ഥലങ്ങളിലും സമയങ്ങളിലും മാത്രമേ കച്ചവടം നടത്താവൂ; മാനദണ്ഡങ്ങളുമായി കാസർകോട് ജില്ലാ പോലീസ് മേധാവി

കാസർകോട്: കോവിഡ് 19 പശ്ചാത്തലത്തില്‍ ഓണാഘോഷത്തിന്‍റെ ഭാഗമായി വഴിയോര കച്ചവടക്കാര്‍ അവര്‍ക്ക് അനുവദിച്ച സ്ഥലങ്ങളിലും സമയങ്ങളിലും മാത്രമേ കച്ചവടം നടത്താവു എന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ അറിയിച്ചു. ഒരു കാരണാവശാലും വഴിയോര കച്ചവടസ്ഥലങ്ങളില്‍ ശാരീരിക അകലം പാലിക്കാതെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല.

വഴിയോര കച്ചവടക്കാര്‍ കടകളില്‍ സാനിറ്റേസര്‍ ലഭ്യമാക്കണം. തിരക്കുള്ള കടകളില്‍ ടോക്കണ്‍ സിസ്റ്റം ഏര്‍പ്പെടുത്താന്‍ കടയുടമകള്‍ ശ്രദ്ധിക്കണം. മാര്‍ക്കറ്റുകളില്‍ കടയ്ക്കകത്ത് ഒരേ സമയം ആറു പേരില്‍ കൂടുതല്‍ കയറാന്‍ പാടില്ല. കടയുടെ പുറത്ത് നില്ക്കുന്നവര്‍ കൃത്യമായി ശാരീരിക അകലം പാലിച്ച് ക്യൂ നില്‍ക്കണം. ഇത് കടയുടമകള്‍ ഉറപ്പു വരുത്തണം. മാര്‍ക്കറ്റുകളിലും കടകളിലും എത്തുന്നവര്‍ മാസ്‌ക്കുകള്‍ കൃത്യമായി ധരിക്കുകയും സാനിറ്റൈസര്‍ യഥാസമയം ഉപയോഗിക്കുകയും ചെയ്യണം.

അതേപോലെ തന്നെ ഓണാഘോഷത്തിന്‍റെ ഭാഗമായി പൊതു നിരത്തില്‍ ആഘോഷ പരിപാടികള്‍ അനുവദിക്കില്ല. വീട്ടിലിരുന്ന് ഓണ്‍ലൈനായി നടത്തുന്ന കലാ-സാസംകാരിക മത്സരങ്ങള്‍ ക്ലബ്,സാസ്‌കാരിക,രാഷ്ട്രീയ ഭാരവാഹികള്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രദ്ധിക്കണം. സാംസ്‌കാരിക, ക്ലബു പരിസരങ്ങളിലും ആള്‍ക്കാര്‍ ഒത്തുകൂടി യാതൊരു കാരണവശാലും ഓണഘോഷ പരിപാടികള്‍ നടത്താന്‍ പാടില്ല.

കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച് സ്വന്തം വീടുകളില്‍ തന്നെ ഇരുന്ന് ഓണം ആഘോഷിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലിസ് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

0Shares