
എൻട്രൻസ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനിയുടെ വസ്ത്രത്തിന് നീളം കുറവാണെന്ന് പറഞ്ഞ് അധികൃതർ മാറ്റിനിർത്തി. അവസാനം കർട്ടൻ ചുറ്റി പെൺകുട്ടി പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിച്ചു. അസം അഗ്രികൾചർ സർവകലാശാല നടത്തിയ എൻട്രൻസ് പരീക്ഷ എഴുതാനെത്തിയതായിരുന്നു 19കാരിയായ ജുബ്ലി തമുലി. സോനിത്പുർ ജില്ലയിലാണ് സംഭവം.

പരീക്ഷാസമയത്ത് മറ്റ് വിദ്യാർത്ഥികളുടെ കൂടെ പരീക്ഷാ ഹാളിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ഉദ്യോഗസ്ഥർ മാറ്റിനിർത്തുകയും ബാക്കിയുള്ള വിദ്യാർത്ഥികളെ അകത്തേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.അഡ്മിറ്റ് കാർഡ്, ആധാർ കാർഡ്, ഫോട്ടോ കോപ്പി അടക്കമുള്ള എല്ലാ രേഖകളും പെൺകുട്ടിയുടെ കൈയിൽ ഉണ്ടായിരുന്നു.
എന്നാൽ അതൊന്നും ഉദ്യോഗസ്ഥർ പരിശോധിക്കാതെ വസ്ത്രത്തിന് നീളക്കുറവാണെന്നും ഇത് പരീക്ഷാ ഹാളിൽ അനുവദിക്കില്ല എന്ന് പറയുകയായിരുന്നു. ഇക്കാര്യം അഡ്മിറ്റ് കാർഡിൽ പറഞ്ഞിരുന്നില്ലല്ലോ എന്ന് ചോദിച്ചപ്പോൾ അതൊക്കെ നിങ്ങൾ അറിയണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. തുടർന്ന് പെൺകുട്ടി പിതാവിനോട് പാന്റ് വാങ്ങി വരാൻ പറയുകയും പാന്റ് വാങ്ങി വരുന്ന സമയം വരെ പുറത്തിരിക്കേണ്ടി വരും എന്നതുകൊണ്ട് കർട്ടൻ ചുറ്റി പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കുകയുമായിരുന്നു.
