
ബി.ജെ.പി വക്താവ് ഉൾപ്പടെയുള്ള നേതാക്കളുടെ വിദ്വേഷ പരാമർശത്തിൽ ഇന്ത്യയോടെ പ്രതിഷേധം അറിയിച്ച് കൂടുതൽ രാജ്യങ്ങൾ രംഗത്ത്. ഇറാൻ, ഇറാഖ്, ഖത്തർ, സൗദി അറേബ്യ, ഒമാൻ, യു.എ.ഇ, കുവൈത്ത്, ജോർദാൻ, അഫ്ഗാനിസ്താൻ, മാലദ്വീപ്, ലിബിയ, ഇന്തോനേഷ്യ തുടങ്ങി 15 രാജ്യങ്ങൾ പ്രസ്താവനയിൽ ഇതുവരെ പ്രതിഷേധം രേഖപ്പെടുത്തി.

ഓരോ രാജ്യങ്ങൾ സ്ഥാനപതിമാരെ വിളിച്ച് വരുത്തിയും അല്ലാതെയും പ്രതിഷേധമറിയിച്ചപ്പോൾ ചില രാജ്യങ്ങൾ ഇന്ത്യൻ സർക്കാരിനോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ടു. 57 ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ(ഒ.ഐ.സി) നേരത്തെ വിഷയത്തിൽ അപലപിച്ചിരുന്നു. അതേസമയം, അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കുകയാണ് ബജപി നേതാക്കളെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
പ്രസ്താവന നടത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ബി.ജെ.പി നേതാവ് നൂപുർ ശർമക്ക് മുംബൈ പോലീസ് നോട്ടീസയച്ചിട്ടുണ്ട്. പ്രസ്താവനയിൽ മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത കേസിൽ മൊഴിയെടുക്കുന്നതിനാണ് നോട്ടീസ് നൽകിയതെന്ന് മുംബൈ പോലീസ് കമ്മീഷണർ സഞ്ജയ് പാണ്ഡെ അറിയിച്ചു.
