
ന്യൂഡൽഹി: ആംആദ്‌മി പാർട്ടിയെ ഇല്ലാതാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എ.എ.പിയുടെ വളർച്ച മോദിയെ ഭയപ്പെടുത്തുകയാണ്. എ.എ.പിക്ക് ഉള്ളിൽ ഒരു ഓപ്പറേഷൻ ചൂൽ ബി.ജെ.പി നടത്തുകയാണ്. ഒരു നേതാവിനെ അകത്തിട്ടാൽ നൂറ് നേതാവ് വരും. ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌താൽ 100 കെജ്‌രിവാൾ ജന്മമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മോദിക്ക് ആംആദ്‌മി പാർട്ടിയോട് അസൂയയാണ്. ആംആദ്‌മി പാർട്ടി ജനങ്ങൾക്കായി ചെയ്യുന്ന കാര്യങ്ങൽ ബി.ജെ.പിക്ക് ചെയ്യാൻ സാധിക്കുന്നില്ല. പാർട്ടിയിലെ നേതാക്കളെ ജയിലിലിടാൻ മോദി പറയുകയാണ്. എന്ത് തമാശയാണിത്. പഞ്ചാബിലും ഡല്‍ഹിയിലും ആംആദ്‌മി പാർട്ടിക്ക് വോട്ട് നൽകി മറുപടി കൊടുക്കണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു.

അതേസമയം, പ്രസംഗത്തിനിടെ കെജ്‌രിവാളിന് എതിരെ മുദ്രാവാക്യം വിളിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. ബി.ജെ.പി ആസ്ഥാനത്തേക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിൻ്റെ നേതൃത്വത്തിൽ ആംആദ്‌മി പാർട്ടി നടത്തുന്ന പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകരോട് പിരിഞ്ഞു പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
ആംആദ്‌മി പാർട്ടിക്കെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച ബി.ജെ.പി പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. എ.എ.പി ആസ്ഥാനത്തിന് പുറത്തായിരുന്നു പ്രതിഷേധം.
