
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയവുമായി ബന്ധപ്പെട്ട് സംവിധായകൻ വിനയൻ പുറത്തുവിട്ട ശബ്ദരേഖയിലെ ശബ്ദം തൻ്റെത് തന്നെ എന്ന് ജൂറി അംഗമായ നേമം പുഷ്പരാജ്. അവാര്‍ഡ് നിര്‍ണയ വേളയില്‍ രഞ്ജിത്തിൻ്റെ ബാഹ്യഇടപെടല്‍ ഉണ്ടായിട്ടുണ്ട് എന്നും, എന്നാല്‍ ജൂറിയുടെ തീരുമാനം ബാഹ്യഇടപെടല്‍ കാണാതെയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ചലച്ചിത്ര അക്കാഡമി ചെയര്‍മാൻ കൂടിയായ രഞ്ജിത്ത് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
ബാഹ്യഇടപെടല്‍ ഫലം കണ്ടില്ല, അതിനാല്‍ പുരസ്‌കാര നിര്‍ണയം പുനഃപരിശോധിക്കേണ്ടതില്ല എന്ന് നേമം പുഷ്പരാജ് വ്യക്തമാക്കി.

വിനയൻ്റെ ‘പത്തൊൻപതാം നൂറ്റാണ്ട്’ ചവറ് സിനിമയാണെന്നും പുരസ്‌കാരത്തിന് പരിഗണിക്കേണ്ടതില്ല എന്നും രഞ്ജിത്ത് പറഞ്ഞെന്ന നിലയിലാണ് വിനയനും നേമം പുഷ്പരാജും തമ്മിലെ സംഭാഷണം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. ശബ്ദരേഖയുടെ ഒരു ഭാഗം വിനയൻ ഫേസ്ബുക്ക് പേജിലും പോസ്റ്റ് ചെയ്‌തിരുന്നു.
വിനയൻ്റെ ആരോപണത്തിന് മുമ്പ് മാളികപ്പുറം സിനിമയിലെ ബാലതാരം ദേവാനന്ദയ്ക്ക് പുരസ്‌കാരം നല്‍കിയില്ല എന്ന് സോഷ്യല്‍ മീഡിയ കേന്ദ്രീകൃതമായി പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ എല്ലാ വിവാദങ്ങള്‍ക്കും വിരാമമിട്ട് കൊണ്ട് ദേവനന്ദ നടത്തിയ പ്രതികരണം ശ്രദ്ധനേടുകയും ചെയ്‌തു.
